ലാല്‍ കൃഷ്ണ അദ്വാനി എന്ന പേര് ദേശീയ രാഷ്‌ട്രീയത്തില്‍ മുഴങ്ങിക്കേട്ടത് എണ്‍പതുകള്‍ക്ക് ഇപ്പുറമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1984 ല്‍ ലോക്‌സഭയില്‍ ബിജെപിക്ക് രണ്ട് സീറ്റിന്റെ മാത്രം പ്രാതിനിധ്യം ഉണ്ടായിരുന്നപ്പോള്‍. അന്ന് ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സഹതാപ തരംഗത്തോടെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് വാജ്‌പേയി ആയിരുന്നെങ്കിലും അതിന് ചുക്കാന്‍ പിടിച്ചത് അദ്വാനിയായിരുന്നു.
അന്ന് രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ഭാരതീയ ജനതാ പാര്‍ട്ടിയെ ഇന്ന് ഭാരതം കേവല ഭൂരിപക്ഷത്തോടെ ഒറ്റയ്‌ക്ക് ഭരിക്കാന്‍ കഴിവുള്ള പാര്‍ട്ടിയാക്കി വളര്‍ത്തിയതില്‍ നിര്‍ണായക പങ്കായിരുന്നു അദ്വാനിക്കുണ്ടായിരുന്നത്.
രാഷട്രീയ സ്വയം സേവക സംഘത്തിലെ ദീര്‍ഘകാല പ്രവര്‍ത്തന മികവിന്റെ പിന്‍ബലത്തില്‍ ശൈശവദിശയില്‍ നിന്നും കാരിരുമ്പിന്റെ കരുത്തിലേക്ക് പാര്‍ട്ടിയെ നയിക്കാന്‍ ഈ നേതാവിനായി. അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തന മികവിന്റെ ഫലമായിരുന്നു ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ രാഷ്‌ട്രീയത്തിലെ അശ്വമേധം.
ആശയങ്ങളിലെ വ്യക്തതയും അത് വിശദീകരിക്കുന്ന ശൈലിയുമാണ് അദ്വാനിയെ മറ്‌റ് നേതാക്കളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. മികച്ച സംഘാടകനും താത്വികനുമെന്ന നിലയില്‍ പേരെടുക്കാന്‍ അദ്ദേഹത്തിനായി. അളന്നുമുറിച്ചുള്ള അദ്വാനിയുടെ വാക്കുകള്‍ ബിജെപിക്ക് നല്‍കിയത് പുതിയ മുഖമായിരുന്നു. ഉപപ്രധാനമന്ത്രിയായും ആഭ്യന്തരമന്ത്രിയായും പ്രതിപക്ഷ നേതാവായുമൊക്കെയുള്ള മികച്ച പ്രവര്‍ത്തനം പാര്‍ട്ടിക്കുനല്‍കിയത് എതിരില്ലാത്ത മഹാവിജയങ്ങളും.
1927 ല്‍ അവിഭക്ത ഇന്ത്യയിലെ കറാച്ചിയിലായിരുന്നു അദ്വാനിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദം നേടിയ അദ്ദേഹം 1942 മുതല്‍ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തകനായി. തുടര്‍ന്ന് അതിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ( പ്രചാരക് ) ആയി വിവിധ സ്ഥലങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി. 1947ല്‍ വിഭജനത്തിനു ശേഷം ഭാരതത്തിലെത്തി രാജസ്ഥാനില്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ടു.
ജനസംഘത്തിലൂടെയായിരുന്നു രാജനൈതികരംഗത്തേക്കുള്ള പ്രവേശനം. 1960 ല്‍ ആര്‍എസ്എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ അസിസ്റ്റന്റ് എഡിറ്ററായി. 1970 ല്‍ അദ്ദേഹം ഡല്‍ഹിയില്‍ നിന്നും രാജ്യ സഭാംഗമായി. 1972 ല്‍ വാജ്‌പേയിയുടെ പിന്‍ഗാമിയായി അദ്വാനി ജനസംഘത്തിന്റെ അദ്ധ്യക്ഷനായി.
1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് വിസ തടവുകാരനായി ജയില്‍ വാസമനുഷ്ഠിച്ചു. ജയപ്രകാശ് നാരായണന്റെ ആശീര്‍വാദത്തോടെ ജനതാപാര്‍ട്ടി രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ നാല് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി അദ്വാനി തെരഞ്ഞെടുക്കപ്പെട്ടു.
അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. പ്രസാര്‍ ഭാരതിയുടെ രൂപീകരണത്തിനും ദൂരദര്‍ശനും ആകാശവാണിയ്‌ക്കും സ്വയം ഭരണാനുമതി നല്‍കുന്നതിനും തുടക്കമിട്ടത് അദ്വാനി വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്നപ്പോഴായിരുന്നു.
1980 ഏപ്രില്‍ ആറിന് ഭാരതീയ ജനതാ പാര്‍ട്ടി പ്രഖ്യാപിക്കപ്പെട്ടു. വാജ് പേയി ആദ്യ പ്രസിഡന്റായപ്പോള്‍ അദ്വാനി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ചരിത്ര പ്രസിദ്ധമായ രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലേക്ക് ഭാരതീയ ജനതാപാര്‍ട്ടി കടന്നുവന്നതും അക്കാലത്ത് തന്നെയായിരുന്നു. ഗുജറാത്തിലെ സോമനാഥത്തില്‍ നിന്നും രാമക്ഷേത്ര പുനര്‍ നിര്‍മാണത്തിനു വേണ്ടി അദ്വാനി ആരംഭിച്ച രഥയാത്ര ഭാരതത്തിന്റെ രാഷ്‌ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു.
1991 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്നില്‍ ഏറ്റവും വലിയ കക്ഷിയായി ബി ജെ പി മാറി. 1999 ല്‍ ബി ജെ പി അടങ്ങുന്ന മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. അദ്വാനി ആഭ്യന്തരമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു.
2014 ലെ തെരഞ്ഞെടുപ്പില്‍ ഗാന്ധിനഗറില്‍ നിന്ന് നാല് ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ ആറാം തവണയാണ് അദ്ദേഹം ഗാന്ധി നഗറില്‍ നിന്നും വിജയിക്കുന്നത്. ലാല്‍ കൃഷ്ണ അദ്വാനിയുടെ ജീവിതം ഭാരതീയ ജനതാപാര്‍ട്ടിയുടെ ചരിത്രം കൂടിയാണ്. ജനതാ പാര്‍ട്ടിയുടെ തകര്‍ച്ചയ്‌ക്ക് ശേഷം ഏവരാലും എഴുതിത്തള്ളപ്പെട്ട പാര്‍ട്ടിയെ വാജ്‌പേയിക്കൊപ്പം നിന്ന് പടുത്തുയര്‍ത്തിയതിനു പിന്നില്‍ അദ്വാനിയുടെ ആദര്‍ശവും പ്രയത്‌നവുമുണ്ട്. ആ രാഷ്‌ട്രതന്ത്രജ്ഞതയ്‌ക്കുള്ള പ്രതിഫലമായിരുന്നു 2015ല്‍ പദ്മവിഭൂഷണ്‍ നല്‍കിയുള്ള രാജ്യത്തിന്റെ ആദരം.
അതുല്യനായ പാര്‍ലമെന്റേറിയന്‍, കര്‍മ്മ കുശലനായ സംഘാടകന്‍, ഭാരതത്തിന്റെ രാഷ്‌ട്രീയ ഭാവിയില്‍ നിര്‍ണായക പങ്കു വഹിച്ച ജനനേതാവ്, ലാല്‍ കൃഷ്ണ അദ്വാനിയുടെ വിശേഷണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഭാരതീയ ജനതാ പാര്‍ട്ടി ഇന്ന് അധികാരത്തിലിരിക്കുന്നതിനു പിന്നില്‍ എല്‍ കെ അദ്വാനിയുടെ അദ്ധ്വാനത്തിനു നിര്‍ണായക പങ്കുണ്ടെന്ന കാര്യം ആര്‍ക്കും വിസ്മരിക്കാനാവില്ല.
രാമജന്മ ഭൂമി പ്രക്ഷോഭത്തിന്റെ മുൻ നിരപ്പോരാളിയായ അദ്വാനി വർഷങ്ങൾക്കിപ്പുറം സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിലാണ് 94-ാം ജന്മദിനം ആഘോഷിക്കുന്നത്. കര്‍മ്മ പഥത്തില്‍ വിശ്രമമില്ലാത്ത ജന നേതാവിന് ജനം ടിവിയുടെ പിറന്നാള്‍ ആശംസകള്‍.















