ന്യൂഡൽഹി: ഭീകരവാദ ധനസഹായവും റോഹിംഗ്യ-ബംഗ്ലാദേശി പൗരന്മാരുടെ അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നാല് സംസ്ഥാനങ്ങളിലായി വ്യാപക റെയ്ഡ് നടത്തി. ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് (PMLA) പ്രകാരം ലഖ്‌നൗ സോണൽ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. 2024-ൽ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (ATS) രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
റോഹിംഗ്യ, ബംഗ്ലാദേശി പൗരന്മാരെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവരിക, അവർക്കായി വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ തയ്യാറാക്കുക, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുനരധിവസിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സംഘടിത ശൃംഖലയാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദു.
അന്വേഷണത്തിൽ ചില ചാരിറ്റബിൾ ട്രസ്റ്റുകളും സ്ഥാപനങ്ങളും വിദേശത്തു നിന്ന് വൻതോതിൽ ധനസഹായം സ്വീകരിച്ച്, അത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ, മ്യൂൾ അക്കൗണ്ടുകൾ, ലെയേർഡ് ഇടപാടുകൾ എന്നിവയിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
സംശയാസ്പദരായ ഗുണഭോക്താക്കൾക്ക് പണം കൈമാറാൻ ചെറിയ തുകകളായി ബാങ്ക് ഇടപാടുകളും വ്യാപകമായ പണപ്പിൻവലിക്കലുകളും നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാമ്പത്തിക ശൃംഖലയുടെ വ്യാപ്തിയും വിദേശ ഫണ്ടുകളുടെ ഉറവിടവും സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് ഇഡി അറിയിച്ചു.















