ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്‌പെയിനിനും അര്‍ജന്റീനയ്‌ക്കും ആശങ്കയുണര്‍ത്തുന്ന സംഭവവികാസങ്ങള്‍. സ്‌പെയിന്റെ യുവ സൂപ്പര്‍താരം ലാമിന്‍ യമാല്‍ പരിക്കിനെ തുടര്‍ന്ന് പ്രധാന പരിശീലന സെഷനില്‍ നിന്ന് വിട്ടുനിന്നപ്പോള്‍, ഫോക്ലാന്‍ഡ്സ് (മാല്‍വിനാസ്) ദ്വീപുകളെ കുറിച്ചുള്ള വിവാദ ബാനര്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് അര്‍ജന്റീനയ്‌ക്കെതിരെ ഫിഫ അന്വേഷണം ആരംഭിച്ചു.
ഫ്രാന്‍സിനെതിരായ സെമിഫൈനല്‍ വിജയത്തിന് പിന്നാലെ ഫൈനലിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച സ്പാനിഷ് ടീമിനൊപ്പം വെള്ളിയാഴ്ച യമാല്‍ പരിശീലിച്ചില്ല. ഇടത് തുടയില്‍ കനത്ത ബാന്‍ഡേജോടെയാണ് താരം കണ്ടത്. റൈറ്റ് ബാക്ക് പെഡ്രോ പോറോയ്‌ക്കൊപ്പമാണ് യമാല്‍ പ്രത്യേകം ലഘു പരിശീലനം നടത്തിയത്.
ഫ്രാന്‍സിനെതിരായ സെമിയില്‍ 22-ാം മിനിറ്റില്‍ ലൂക്കാസ് ഡിഗ്‌നെയുടെ ഫൗളില്‍ യമാലിന് പരിക്കേറ്റിരുന്നു. അതില്‍ നിന്നാണ് സ്‌പെയിന് അനുകൂലമായ പെനാല്‍റ്റി ലഭിക്കുകയും മികേല്‍ ഒയാര്‍സബാല്‍ ഗോള്‍ നേടുകയും ചെയ്തത്. മുഴുവന്‍ മത്സരവും കളിച്ചെങ്കിലും പിന്നീട് വേദന കൂടിയതിനെ തുടര്‍ന്ന് ഡാലസിലെ ടീം ഹോട്ടലില്‍ മെഡിക്കല്‍ സംഘം ചികിത്സ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും അര്‍ജന്റീനയ്‌ക്കെതിരായ ഫൈനലില്‍ യമാല്‍ കളിക്കുമെന്നാണ് സ്പാനിഷ് ക്യാമ്പിന്റെ പ്രതീക്ഷ.
അതേസമയം, ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് ഫൈനലിലെത്തിയതിന് പിന്നാലെ അര്‍ജന്റീനന്‍ താരങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ‘Las Malvinas son Argentinas’ (ഫോക്ലാന്‍ഡ്സ് അര്‍ജന്റീനയുടേതാണ്) എന്ന ബാനറിനെ ചൊല്ലി പുതിയ വിവാദവും ഉയര്‍ന്നു. ഫോക്ലാന്‍ഡ്സ് ദ്വീപുകളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ സന്ദേശമാണ് താരങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതെന്നാണ് ആരോപണം.
ഇതോടെ ഈ ലോകകപ്പില്‍ അര്‍ജന്റീനയെ ചുറ്റിപ്പറ്റിയ മറ്റൊരു വിവാദം കൂടി രൂപപ്പെട്ടു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ തോല്‍പ്പിച്ചതിന് ശേഷവും ഫോക്ലാന്‍ഡ്സിനെ പരാമര്‍ശിക്കുന്ന മുദ്രാവാക്യം അര്‍ജന്റീനന്‍ താരങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഞായറാഴ്ച ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനും കിരീടത്തിനായി ഏറ്റുമുട്ടും. യമാലിന്റെ ഫിറ്റ്നസും ഫിഫ അന്വേഷണത്തിന്റെ തുടര്‍നടപടികളും മത്സരത്തിന് മുന്നോടിയായുള്ള പ്രധാന ചര്‍ച്ചാവിഷയങ്ങളായി മാറിയിരിക്കുകയാണ്.















