ന്യൂഡല്‍ഹി: ഇന്ത്യ-ചൈനാ കമാന്റര്‍തല ചര്‍ച്ചകളിലെ ആദ്യ ഘട്ട തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് സൂചന. ഇരു സൈനിക വിഭാഗങ്ങളും കിഴക്കന്‍ ലഡാക്ക് മേഖലയില്‍ എത്തി നില്ക്കുന്ന പ്രദേശത്തുനിന്ന് പുറകോട്ടിറങ്ങുമെന്നതാണ് ആദ്യ തീരുമാനം. സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഏപ്രിൽ മാസം ഉണ്ടായിരുന്നിടത്തേക്ക് മാറും. എട്ടാം കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നവംബര്‍ 6-ാം തീയതി ചുഷൂലിലാണ് നടന്നത്.
പാഗോംഗ് തടാകക്കരയില്‍ നിന്നും ടാങ്കുകളും കവചിത വാഹനങ്ങളും തീരുമാനപ്രകാരം പിന്നോട്ട് വലിയ്ക്കും. സ്ഥിരമായുള്ള സൈനിക വ്യൂഹത്തിന്റെ നിരീക്ഷണം തുടരുമെന്നാണ് മറ്റൊരു തീരുമാനം. നിയന്ത്രണരേഖയില്‍ നിന്ന് നിശ്ചിത അകലം പാലിച്ചുകൊണ്ടായിരിക്കും സൈനികര്‍ നിലയുറപ്പിക്കുക. ഇതിനായി ഒരു ദിവസമാണ് അനുവദിച്ചിരിക്കുന്നത്.
രണ്ടാം ഘട്ടമായി പാഗോംഗ് തടാകക്കരയുടെ വടക്കന്‍ മേഖലയില്‍ നിന്ന് നിലവിലുള്ള സൈന്യത്തിന്റെ പിന്മാറ്റം ഒരു ദിവസം 30 ശതമാനം എന്ന കണക്കില്‍ പൂര്‍ത്തിയാക്കു മെന്നതാണ്. മൂന്ന് ദിവസമാണ് സമയം തീരുമാനിച്ചിട്ടുള്ളത്.
മൂന്നാം ഘട്ടം പാഗോംഗ് തടാകക്കരയുടെ തെക്കന്‍ അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്നതാണ്. ചുഷൂല്‍, റെസാംഗ് ലാ മേഖലകളുള്‍പ്പെടുന്ന പ്രദേശം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇരുരാജ്യങ്ങളുടേയും പ്രതിരോധ- വിദേശകാര്യ വകുപ്പു കളാണ് പിന്മാറ്റ പ്രക്രീയ നിരീക്ഷിക്കുക.
Comments