കോട്ടയം: കാറപകടത്തിൽ വാലിൽ പരിക്കേറ്റ ആനയ്‌ക്ക് എക്‌സറേ. ബുധനൂർ പെരിങ്ങേലിപ്പുറം അപ്പു എന്ന 26 വയസുള്ള ആനയ്‌ക്കാണ് ചങ്ങനാശ്ശേരിയിൽ എക്‌സറേ എടുത്തത്. വാലിൽ പ്ലാസ്റ്ററിട്ടു. കാറപകടത്തിൽ പരിക്കേറ്റ ആനയുടെ വാലിൽ എക്‌സറേ എടുത്തത് കാണാൻ നാട്ടുകാർക്ക് കൗതുകമായി.
ഒരു വർഷം മുൻപ് ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്ത് ആറാട്ട് കഴിഞ്ഞ് മടങ്ങുമ്പോൾ കാറിടിച്ചാണ് അപ്പുവിന് പരിക്കേറ്റത്. തുടർന്ന് ചികിത്സയിലായിരുന്നു. മാസങ്ങൾക്ക് മുമ്പ് അപ്പുവിന് വാൽ അനക്കാൻ കഴിയാത്ത അവസ്ഥയായി. ആന വാൽ അനക്കാത്തത് ശ്രദ്ധയിൽപെട്ട പാപ്പാൻ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു. വിശദ പരിശോധനയിൽ ആനയുടെ വാലിൽ നീർക്കെട്ട് കാണുകയും എക്‌സറേ എടുക്കണമെന്ന് വെറ്റിനറി ഡോക്ടർ നിർദേശിക്കുകയും ചെയ്തു. തുടർന്നാണ് തുരുത്തിയിലെ സ്വകാര്യ വെറ്റിനറി ആശുപത്രിയായ അപ്പോളോ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എക്‌സറേ എടുത്തത്.
ആദ്യമായാണ് സ്വകാര്യ ആശുപത്രിയിൽ വലിയ മൃഗങ്ങൾക്ക് ഇത്തരം വലിയ പരിശോധന നടത്തിയത്. കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ എക്‌സ്‌റേ മൊബൈൽ യൂണിറ്റ് ഉപയോഗിച്ചാണ് പരിക്കേറ്റ ഭാഗത്തിന്റെ എക്‌സറേ എടുത്തത്. സാധാരണ എക്‌സറേ യൂണിറ്റാണെങ്കിൽ ഫിലിം ആവശ്യമായി വരും. എന്നാൽ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് എടുക്കുന്ന എക്‌സറേ ആയതിനാൽ ഇതിന്റെ ചിത്രം കംപ്യൂട്ടറിൽ തെളിയുന്നതോടെ പരിക്ക് കണ്ടുപിടിക്കാനാകും. ഇപ്പോൾ സുഖ ചികിത്സയിൽ ചങ്ങനാശ്ശേരിയിലാണ് അപ്പു.
Comments