ന്യൂഡൽഹി : ചൈനയ്‌ക്കെതിരെ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം വർദ്ധിപ്പിച്ചതിന് പിന്നാലെ ആയുധ പ്രഹര ശേഷി ശക്തിപ്പെടുത്തി ഇന്ത്യൻ നാവിക സേന. തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ടോർപ്പിഡോ വരുണാസ്ത്ര നാവിക സേനയുടെ ഭാഗമായി. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാരത് ഡൈനാമിക് ലിമിറ്റഡാണ് ഹെവി വെയ്റ്റ് ടോർപ്പിഡോ നിർമ്മിച്ചത്.
അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള വരുണാസ്ത്ര ഡിആർഡിഒയുടെ യൂണിറ്റായ നേവൽ സയൻസ് ആന്റ് ടെക്‌നോളജിക്കൽ ലബോറട്ടറിയാണ് രൂപകൽപ്പന ചെയ്തത്. 40 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം കൃത്യതയോടെ തകർക്കാൻ വരുണാസ്ത്രയ്ക്കാകും. 250 കിലോവരെ ഭാരം താങ്ങാൻ കഴിവുള്ള വരുണാസ്ത്രയുടെ വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്. സമുദ്രത്തിൽ വളരെ ആഴത്തിലും അല്ലാതെയും സഞ്ചരിക്കുന്ന അന്തർവാഹിനികളെപ്പോലും തകർക്കാൻ വരുണാസ്ത്രയ്ക്ക് കഴിയും.
തദ്ദേശീയ ടോർപ്പിഡോകളുടെ നിർമ്മാണത്തിനായി 1,187 കോടി രൂപയുടെ കരാറിലാണ് നാവിക സേനയുമായി ഭാരത് ഡൈനാമിക് ലിമിറ്റഡ് ഒപ്പുവെച്ചത്. സമീപ ഭാവിയിൽ ടോർപ്പിഡോകൾ നിർമ്മിച്ച് അയൽ രാജ്യങ്ങൾക്ക് നൽകാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
Comments