ഗോവ : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മൂന്നാം മത്സരത്തിൽ കരുത്തരായ ബംഗളൂരു എഫ്സിയെ സമനിലയിൽ തളച്ച് എഫ് സി ഗോവ. ഇരുഗോളുകൾ വീതമാണ് ടീമുകൾ നേടിയത്. മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ അടിച്ചാണ് ഗോവ നാടകീയ സമനില സ്വന്തമാക്കിയത്. സ്പാനിഷ് താരം ഇഗോര്‍ ആംഗ്യുളോയുടെ ഇരട്ട ഗോളാണ് ഗോവയ്‌ക്ക് രക്ഷയായത്. 2-0 ന് പിന്നിൽ നിന്ന ശേഷമാണ് ഗോവയുടെ സമനില.
കളിയുടെ തുടക്കം മുതൽ ഗോവ വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും ഗോളുകൾ നേടാനായില്ല. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ഓരോ ഗോളുകൾ നേടി ബംഗളൂരു വിജയമുറപ്പിച്ചിരുന്നു. 27-ാം മിനിറ്റിൽ ക്ലെയ്റ്റണ്‍ സില്‍വയും 57-ാം മിനിറ്റിൽ യുവാനനുമായിരുന്നു ഗോവൻ വല ചലിപ്പിച്ചത്. തോൽവിയുറപ്പിച്ചിടത്തുനിന്നായിരുന്നു ആംഗ്യുളോ ടീമിന്റെ രക്ഷകനായെത്തിയത്. 66, 69 മിനിറ്റുകളിലായിരുന്നു ആംഗ്യുളോ ബംഗളൂരു വല ചലിപ്പിച്ചത്.
സെറ്റ് പീസുകളില്‍ നിന്നായിരുന്നു ബെംഗളൂരുവിന്റെ രണ്ടു ഗോളുകളും എന്നാല്‍ ഗോവയുടെ ഗോളുകള്‍ മികച്ച നീക്കങ്ങളില്‍ നിന്നായിരുന്നു. ബോള്‍ പൊസിഷനിലും പാസിങ്ങിലുമെല്ലാം ബെംഗളൂരുവിന്റെ നീലക്കുപ്പായക്കാരെക്കാൾ ഒരുപടി മുന്നിലായിരുന്നു ഗോവയുടെ ഓറഞ്ച് പട.
Comments