ബംബോലിം: ഐഎസ്എല്ലില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഒഡിഷ എഫ്.സിയെ മുട്ടുകുത്തിച്ച് ഹൈദരാബാദ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിന്റെ ജയം. പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ അരിഡാനെ സന്റാനയാണ് ഹൈദരാബാദിന്റെ വിജയ ഗോള്‍ നേടിയത്.
മത്സരത്തിൽ ഉടനീളം ഹൈദരാബാദാണ് ആധിപത്യം പുലർത്തിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഹൈദരാബാദ് അർഹിച്ച ജയമാണ് സ്വന്തമാക്കിയത്. 35-ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. ഹാളിചരണ്‍ നര്‍സാരിയുടെ ഷോട്ട് പെനാല്‍റ്റി ബോക്‌സില്‍ ഒഡിഷ നായകന്‍ സ്റ്റീവന്‍ ടെയ്‌ലറുടെ കൈയില്‍ തട്ടിയതിന് റഫറി പെനാല്‍റ്റി വിളിച്ചു. കിട്ടിയ അവസരം അരിഡാനെ സന്റാന ഗോളാക്കി മാറ്റി.
ഹൈദരാബാദ് നിരയില്‍ ഹാളിചരണ്‍ നര്‍സാരിയും പകരക്കാരനായി എത്തിയ ലിസ്റ്റന്‍ കൊളാകോയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ ഹൈദരാബാദ് നിരവധി തവണ ഗോൾ ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തിയെങ്കിലും ഒഡീഷ ഗോൾ കീപ്പർ അർഷ്ദീപ് സിംഗ് ഉറച്ചുനിന്നു. 18 ഷോട്ടുകളാണ് ഒഡീഷ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഹൈദരാബാദ് താരങ്ങളുടെ ബൂട്ടിൽ നിന്ന് പിറന്നത്.
Comments