ന്യൂഡൽഹി: ബ്രഹ്മോസ് സുപ്പർ സോണിക് ക്രൂയിസ് മിസൈൽ ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നാണ് പരീക്ഷണം നടന്നത്. പരീക്ഷണം വിജയകരമായി പൂർത്തിയായതായി ഡിആർഡിഒ അധികൃതർ അറിയിച്ചു. മിസൈലിന്റെ കൃത്യത പരിശോധിക്കുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്നത്തെ പരീക്ഷണം.
300 കിലോമീറ്റർ അകലെയുളള ദ്വീപിൽ സജ്ജീകരിച്ച ലക്ഷ്യം മിസൈൽ വിജയകരമായി ഭേദിച്ചതായി അധികൃതർ അറിയിച്ചു. നിലവിലെ 290 കിലോമീറ്ററിൽ നിന്നും 450 കിലോമീറ്ററായി ബ്രഹ്മോസിന്റെ പ്രഹരശേഷി ഉയർത്തിയിരുന്നു. ഇതിന്റെ തുടർച്ചയായ പരീക്ഷണങ്ങളുടെ ഭാഗമായാണ് ഇന്നും പരീക്ഷണം നടന്നത്. കരസേന ഉച്ചയ്‌ക്ക് 1.30 നും വ്യോമനസേന വൈകിട്ട് നാലു മണിയ്‌ക്കുമാണ് ബ്രഹ്മോസിന്റെ പരീക്ഷണം നടത്തിയത്.
ഇന്നലെയും ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായിരുന്നു. ശബ്ദത്തേക്കാൾ മൂന്നു മടങ്ങാണ് ബ്രഹ്മോസിന്റെ വേഗം. ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായാണ് ബ്രഹ്മോസ് അറിയപ്പെടുന്നത്. വേഗതയിലും ലക്ഷ്യത്തിന്റെ കൃത്യതയിലും ശക്തിയിലും ബ്രഹ്മോസിനെ വെല്ലാൻ ലോകത്ത് വേറെ ക്രൂയിസ് മിസൈലുകളില്ല.
Comments