റഫേൽ യുദ്ധവിമാനങ്ങൾക്ക് പിന്നാലെ ഫ്രാൻസിൽ നിന്ന് അത്യന്താധുനിക ടാങ്കർ വിമാനങ്ങൾ വാങ്ങാനുളള നീക്കവുമായി ഇന്ത്യൻ എയർഫോഴ്സ്.
ഫ്രാൻസിന്റെ ഏറ്റവും പുതിയ എയർബസ് 330 മൾട്ടി റോൾ ട്രാൻസ്പോർട്ട് ടാങ്കറുകൾ (എം ആർ ടി ടി) ആറെണ്ണം വാങ്ങാനാണ് സൈന്യം പദ്ധതിയിടുന്നത് . ആകാശത്തുവച്ച് ഒരേ സമയം രണ്ട് വിമാനങ്ങൾക്ക് വളരെ വേഗത്തിൽ ഇന്ധനം നിറയ്‌ക്കാൻ 330 എം ആർ ടി ടി വിമാനങ്ങങ്ങൾക്ക് കഴിയും
നിലവിൽ റഷ്യൻ നിർമ്മിത ഐ എൽ – 76 ടാങ്കറുകളാണ് എയർഫോഴ്സ് ഉപയോഗിക്കുന്നത്. ഇതേ ടാങ്കറുകളാണ് പാകിസ്താനും ചൈനയും ഉപയോഗിക്കുന്നത്. ഉക്രൈനിൽ നിന്നാണ് പാകിസ്താൻ ഇത്തരം ടാങ്കറുകൾ സംഘടിപ്പിച്ചത്. റഷ്യൻ ടാങ്കറുകളുടെ സ്വയം പരിഷ്കരിച്ച പതിപ്പാണ് ചൈന ഉപയോഗിക്കുന്നത്.
ബ്രിട്ടീഷ് കമ്പനിയിൽ നിന്ന് എയർബസ് 330 എംആർടിടി പാട്ടത്തിന് ലഭിക്കാൻ വ്യോമസേന ശ്രമിച്ചിരുന്നെങ്കിലും , ഇപ്പോൾ നിലവിലുളള ഏത് ടാങ്കർ വിമാനങ്ങളെക്കാളും ഒരുപടി മുന്നിലാണ് എം ആർ ടി ടി വിമാനങ്ങൾ. അതിനാലാണ് ഇത് സ്വന്തമാക്കാനുളള ശ്രമങ്ങളുമായി എയർഫോഴ്സ് മുന്നോട്ടുപോകുന്നത്.
മുൻ ഇന്ത്യൻ വ്യോമസേനാ മേധാവി പറയുന്നതനുസരിച്ച്, എയർബസ് 330 എംആർടിടി പ്ലാറ്റ്‌ഫോമിൽ എയർബസ് 340 ന്റെ വലിയ ചിറകുകളുണ്ട്, ഇതിന്റെ ഫലമായി രണ്ട് യുദ്ധവിമാനങ്ങളെ ഒരേസമയം ഡ്രോഗുകൾ വഴി വിമാനത്തിന് ഇന്ധനം നിറയ്‌ക്കാൻ കഴിയും. ഇന്ധനം നിറയ്‌ക്കുന്ന ബൂം സിസ്റ്റം വളരെ കാര്യക്ഷമവും ഉയർന്ന ഊർജ്ജമുള്ളതുമായ എഞ്ചിനുകളോട് കൂടിയതാണ്.
അവശ്യ സന്ദർഭങ്ങളിൽ ഇന്ധന ടാങ്കർ എന്നതിനൊപ്പം സൈനിക നീക്കം, കുടിയൊഴിപ്പിക്കൽ,എയർ ആംബുലൻസ് പോലുളള ആവശ്യങ്ങൾക്കും ഉപയോഗിക്കാം എന്നതാണ് എം ആർ ടി ടിയുടെ പ്രത്യേകയായി ചൂണ്ടിക്കാണിക്കുന്നത്. .ലഡാക്കുപോലുളള ഉയർന്ന പ്രദേശങ്ങളിലെ വ്യോമതാവളങ്ങളിലും ഇവയുടെ സേവനം പ്രയോജനപ്പെടുത്താനാവും എന്നാണ് എയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Comments