സിഡ്നി: അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന രണ്ടാം ട്വന്റി 20 യിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. 6 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അവസാന ഓവറുകളിൽ തകർത്തടിച്ച ഹർദ്ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. പുറത്താകാതെ 22 പന്തിൽ 42 റൺസാണ് ഹർദ്ദിക് നേടിയത്. ജയത്തോടെ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി.
195 റൺസ് വിജയലലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് ഓപ്പണർമാരായ രാഹലും ധവാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ധവാൻ 52ഉം രാഹുൽ 30 റൺസുമായും മടങ്ങി. പിന്നീട് നായകൻ വിരാട് കോഹ്ലിയും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ ഉയർന്നു 24 പന്തിൽ നിന്ന് 40 റൺസുമായാണ് കോഹ്ലി കൂടാരം കയറിയത്. 15 റൺസുമായി മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി.
തുടക്കം മുതല്‍ ആഞ്ഞടിച്ച് ഇന്ത്യൻ ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ച ഓസീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 194 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. പരിക്കറ്റ ആരോണ്‍ ഫിഞ്ചിനു പകരം ഓസീസിനെ നയിച്ച മാത്യു വെയ്ഡ് നായകന്റെ ഇന്നിങ്‌സുമായി ടീമിന്റെ ടോപ്‌സ്‌കോററായി. 32 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 58 റണ്‍സാണ് വെയ്ഡ് അടിച്ചുകൂട്ടിയത്. കരിയറിലെ രണ്ടാമത്തെ ടി20 മല്‍സരം കളിച്ച പേസര്‍ ടി നടരാജനാണ് രണ്ടു വിക്കറ്റുമായി ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.















