തൃശൂർ : സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് Telegram വഴി വിൽപ്പന നടത്തിയ തൃശൂർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ചൊവ്വന്നൂർ സ്വദേശി അനന്തു എഴുപതിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്തതായാണ് പരാതി.
കുന്നംകുളം സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളാണ് യുവാവിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തത്. പരിശോധനയിൽ ഫോണിൽ നിന്ന് 18,000-ലധികം ചിത്രങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
പരാതി നൽകിയിട്ടും പ്രതിക്കെതിരെ കേസെടുക്കാൻ ആദ്യം കുന്നംകുളം പൊലീസ് തയ്യാറായില്ലെന്ന ആരോപണവും പരാതിക്കാർ ഉയർത്തി.
സമീപകാലത്ത് കേരളത്തിലെ കണ്ണൂർ , കാസറഗോഡ് , കോട്ടയം എന്നിവിടങ്ങളിലും സ്ത്രീകളുടെ ചിത്രങ്ങൾ മോശമായി മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എ ഐ ടൂളുകൾ ഉപയോഗിച്ചാണ് മോർഫിങ് നടത്തിയതെന്നാണ് കണ്ടെത്തൽ. കാസർകോട്ടിൽ 32 പേരുടെ ചിത്രങ്ങൾ ഒരാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവവും, കോട്ടയത്ത് വീട്ടമ്മയുടെ ചിത്രം മോർഫ് ചെയ്ത സംഭവവും പുറത്തുവന്നിരുന്നു.
പുരുഷന്മാരുടെ ചിത്രങ്ങളും സ്ത്രീകളുടെ ചിത്രങ്ങളോടൊപ്പം ചേർത്താണ് പ്രചരണം നടത്തിയിരുന്നത്. അപമാനം ഭയന്ന് പലരും പരാതി നൽകാൻ മടിക്കുന്നതിനാൽ, ഇത്തരം കേസുകളിൽ പൊലീസ് നടപടികൾ വൈകുന്നുവെന്ന ആക്ഷേപവും ഉയരുന്നു.















