ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ മമതാ ഭരണത്തിന് അന്ത്യം കുറിക്കാൻ തന്ത്രങ്ങളുമായി ബിജെപി കേന്ദ്രനേതൃത്വം. അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തൊടൊപ്പം പ്രമുഖ ബി.ജെ.പി നേതാക്കളും ബംഗാളിലേക്ക് എത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്കായി മുതിർന്ന നേതൃത്വത്തെ തന്നെ പശ്ചിമബംഗാളിൽ ഇറക്കിയാണ് ബിജെപി കളിക്കുന്നത്. മിഷന്‍ ബംഗാളെന്ന തന്ത്രവുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതൃത്വത്തെയാണ് തെരഞ്ഞെടുപ്പ് ചുമതല ഏൽപ്പിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ യു.പിയിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍ എന്നിവരാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുക. പാർട്ടി അദ്ധ്യക്ഷൻ ദിലീപ്ഘോഷിന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം നടക്കുക. പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്. 42ൽ 18 സീറ്റും ബി.ജെ.പി നേടിയിരുന്നു. 294ല്‍ 200 സീറ്റുകള്‍ നേടുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്
















Comments