മുംബൈ: ഓഹരി വിൽപ്പനയിൽ കൃത്രിമം നടത്തിയെന്ന കേസിൽ റിലയൻസ് ഇൻഡസ്ട്രീസിനും ചെയർമാൻ മുകേഷ് അംബാനിക്കും പിഴ. റിലയൻസ് പട്രോളിയം ഓഹരികളിൽ കൃത്രിമം കാണിച്ചതിനാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മുകേഷ് അംബാനിയ്ക്ക് പിഴ ചുമത്തിയത്. 14 വർഷം മുൻപുള്ളതാണ് കേസ്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 25 കോടി രൂപയും മുകേഷ് അംബാനിക്ക് 15 കോടിയും റിലയൻസിനു കീഴിലുള്ള നവിമുംബൈ സെസ് കമ്പനിക്ക് 20 കോടിയും മുംബൈ സെസ് കമ്പനിക്ക് 10 കോടിയുമാണ് പിഴ വിധിച്ചിരിക്കുന്നത്.
2007 ൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയൻസ് പട്രോളിയവുമായി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്തുവെന്നാണ് സെബിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഓഹരി വിൽപ്പനയിലെ ക്രമക്കേടും കബളിപ്പിക്കലും നിക്ഷേപകർക്ക് ഓഹരി വിപണിയിലെ വിശ്വാസത്തെ നഷ്ടപ്പെടുത്തുമെന്നും സെബി ഉത്തരവിൽ പറയുന്നു.
2007 ൽ റിലയൻസ് പെട്രോളിയത്തിന്റെ ഫ്യൂച്ചർ സെഗ്മെന്റിലെ വില ഇടിക്കുന്നതിനായി സെറ്റിൽമെന്റിനു പത്തു മിനിറ്റ് മുൻപ് അഞ്ചു ശതമാനത്തിനടുത്ത് ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസ് വിറ്റഴിച്ചതായി സെബി കണ്ടെത്തിയിട്ടുണ്ട്. ഇതിനായി 12 ഏജന്റുമാരെ റിലയൻസ് നിയോഗിച്ചിരുന്നു. ഇടപാടിനുള്ള പണം നൽകിയത് നവിമുംബൈ, മുംബൈ സെസ് കമ്പനികളാണ്. ഇടപാടു പൂർത്തിയാക്കി ലാഭമായി കിട്ടിയ തുക ഏജന്റുമാർ പിന്നീട് റിലയൻസ് ഇൻഡസ്ട്രീസിനു കൈമാറുകയായിരുന്നുവെന്നും സെബി വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് 2017 മാർച്ചിൽ റിലയൻസ് ഇൻഡസ്ട്രീസിന് 447 കോടി രൂപ പിഴയിട്ടിരുന്നു. എന്നാൽ റിലയൻസ് ഇതിനെതിരെ സെക്യൂരിറ്റീസ് അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. 2020 നവംബറിൽ ട്രിബ്യൂണൽ അപ്പീൽ തള്ളുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനി.
Comments