തിരുവല്ല : വടിവാൾ കാട്ടി രാത്രികാല യാത്രികരിൽ നിന്നും പണവും സ്വർണവും വാഹനവുമടക്കം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിനെ തിരുവല്ലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കാവുംഭാഗം അമ്പിളി ജംഗ്ഷൻ, ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം, കുറ്റപ്പുഴ എന്നിവിടങ്ങളിൽ എത്തിച്ചാണ് തിരുവല്ല പോലീസ് തെളിവെടുപ്പ് നടത്തിയത്. കൊല്ലം കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയെ തുടർന്നാണ് തിരുവനന്തപുരം സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞിരുന്ന വിനീതിനെ കസ്റ്റഡിയിൽ വാങ്ങിയ തിരുവല്ല പോലീസ് ഇന്ന് രാവിലെ തെളിവെടുപ്പിനായി തിരുവല്ലയിൽ എത്തിച്ചത്.
ഡിസംബർ മാസം 17 നും ജനുവരി 11 നുമായി വിനീത് നടത്തിയ ആക്രമണങ്ങളുടെ തെളിവെടുപ്പിനായാണ് ഇയാതെ തിരുവല്ലയിൽ എത്തിച്ചത്. ഡിസംബർ 17 ന് പുലർച്ചെ 3. 30 നും 4.15 നുമായാണ് വിനീത് മതിൽ ഭാഗത്തും അമ്പിളി ജംഗ്ഷന് സമീപത്തുമായി ആദ്യ ആക്രമണങ്ങൾ നടത്തിയത്. പ്രഭാത സവാരിക്കാരായിരുന്ന റിട്ട. എസ് ഐ രാജൻ, പെരിങ്ങര സ്വദേശി മുരളീധരക്കുറുപ്പ് എന്നിവരാണ് വിനീതിന്റെ ആക്രമണത്തിന് ഇരയായത്. കൊല്ലം പാരിപ്പള്ളിയിൽ നിന്നും മോഷ്ടിച്ച മാരുതി ഒമ്നി വാനിൽ കാമുകിയായ ഷിൻസിക്കൊപ്പമെത്തിയ വിനീത് ഇരുവരെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണ മാല തട്ടാൻ ശ്രമിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും നാട്ടുകാരുടെ പിടിയിൽ നിന്ന് വിനീതും കാമുകിയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപെടുകയായിരുന്നു.
തുടർന്നാണ് ജനുവരി 11 ന് പുലർച്ചെ നാലു മണിക്ക് ബൈക്കിൽ എത്തിയ വിനീത് കുറ്റപ്പുഴയിൽ വെച്ച് മത്സ്യ വ്യാപാരിയെ ഭീഷപ്പെടുത്തി 5000 രൂപ കവർന്നത്. കാർ യാത്രികനായിരുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവിനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി ബന്ദിയാക്കി തിരുവല്ലയിലെ നിരണത്ത് എത്തിച്ച് സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും കാറും മോഷ്ടിച്ച് കടന്ന വിനീത് കൊല്ലം പോലീസിന്റെ പിടിയിലാവുകയായിരുന്നു. ഇയാളുടെ കാമുകി ഷിൻസി അടക്കമുള്ള മൂന്ന് കൂട്ടു പ്രതികൾ വിവിധ ജയിലുകളിലായി റിമാന്റിൽ കഴിയുകയാണ്. തിരുവല്ല സി ഐ പി എസ് വിനോദ്, എസ് ഐ എ അനീസ്, എ എസ് ഐ മാരായ ഗിരീഷ്, സാബു എന്നിവരടങ്ങുന്ന സംഘമാണ് വിനീതിനെ തെളിവെടുപ്പിനായി എത്തിച്ചത്. തെളിവെടുപ്പിന് ശേഷം തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments