ന്യൂഡൽഹി: 2021-22 വർഷത്തെ ബജറ്റ് അവതരണത്തെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്‌ക്ക് ഉത്തേജനം നൽകാനായി ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തുന്ന പ്രഖ്യാപനങ്ങൾ എന്തൊക്കെയായിരിക്കും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ. പതിവിൽ നിന്നും വ്യത്യസ്തമായി നിർമ്മലാ സീതാരാമൻ ഇന്ന് ലോക്‌സഭയിലെത്തുക ചുവന്ന പട്ടിൽ പൊതിഞ്ഞ ഐപാഡുമായാണ്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബജറ്റ് പ്രഖ്യാപനത്തിന് ഇന്ത്യൻ നിർമ്മിത ടാബുമായി നിർമ്മലാ സീതാരാമൻ ലോകസഭയിലേക്കെത്തുന്നത്. എംപിമാർക്ക് ഇത്തവണ ബജറ്റ് പ്രസംഗത്തിന്റെ കോപ്പി വിതരണം ചെയ്യില്ല. പകരം സോഫ്റ്റ് കോപ്പികളായിരിക്കും വിതരണം ചെയ്യുക.
രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാവിലെ നിർമ്മലാ സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും കേന്ദ്ര ധനമന്ത്രാലയത്തിൽ എത്തിയിരുന്നു. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം ധനമന്ത്രി രാഷ്‌ട്രപതി ഭവനിലേക്ക് പോയി. ബജറ്റ് അവതരണത്തിന് അനുമതി തേടിയാണ് ധനമന്ത്രി രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച്ച നടത്തിയത്.
Comments