ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ മൂലധന സമാഹരണം വർധിപ്പിക്കുന്നതിനും റഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമായി 20,000 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. നടപ്പ് സാമ്പത്തിക വർഷത്തിലും കേന്ദ്രം ബാങ്കുകളുടെ മൂലധന സമാഹരണത്തിനായി 20,000 കോടി രൂപ അനുവദിച്ചിരുന്നു.
രണ്ടു പൊതു മേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിക്കും. പൊതു മേഖലാ ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചു പിടിക്കാനും കൈകാര്യം ചെയ്യാനും പുതിയ രണ്ടു കമ്പനികൾ രൂപീകരിക്കും. അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയും അസറ്റ് മാനേജ്‌മെന്റ് കമ്പനിയും നിലവിൽ വരും.
2019-20 കാലയളവിൽ പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി രൂപയാണ് നൽകിയിരുന്നത്. ഇതിന് സമാനമായ രീതിയിലാണ് ബാങ്കുകളുടെ മൂലധനം ഉയർത്തുന്നതിനും മറ്റുമായി ബജറ്റിൽ 20,000 കോടി രൂപ നിക്ഷേപിക്കാൻ സർക്കാർ ഒരുങ്ങുന്നതെന്ന് മന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ബിപിഎൽ, എയർ ഇന്ത്യ, ഷിപ്പിംഗ് കോർപ്പറേഷൻ കണ്ടെയ്‌നർ കോർപ്പറേഷൻ തുടങ്ങി പൊതു മേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ 2021-22 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
Comments