ബംഗളൂരു: ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷാ കാര്യത്തിൽ മേഖലയിലെ എല്ലാ രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ഇന്ത്യൻ നാവികസേനാ മേധാവി. ബംഗളൂരുവിലെ എയറോ ഇന്ത്യാ പ്രദർശനത്തിൽ നടന്ന പ്രതിരോധ മന്ത്രിമാരുടെ സെമിനാറിൽ സംസാരിക്കുകയായിരുന്നു നാവികസേനാ മേധാവി അഡ്മിറൽ കരംബീർസിംഗ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ തീരമുള്ള എല്ലാ രാജ്യങ്ങളുടേയും നാവികസേനകൾ സജ്ജരാകണം. സംയുക്തമായി പദ്ധതികൾ ആവിഷ്ക്കരിച്ചാൽ മാത്രമേ സുരക്ഷ സാദ്ധ്യമാകു. എല്ലാ രാജ്യങ്ങളുടേയും സമുദ്രമേഖലകൾ ഇനിയുള്ള കാലഘട്ടത്തിൽ നിർണ്ണായകമാണെന്നും കരംബീർ സിംഗ് ചൂണ്ടിക്കാട്ടി.
ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന 28 രാജ്യങ്ങൾ സെമിനാറിൽ പങ്കെടുത്തു. ചിലർ നേരിട്ടും മറ്റ്ചിലർ വീഡിയോ കോൺഫറൻസിലൂടെയുമാണ് പങ്കെടുത്തത്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായതോടെ ഇന്ത്യൻ നാവിക സേന ഇന്ത്യൻ മഹാസമുദ്രത്തിലും അതിനപ്പുറം പെസഫിക് മേഖലയിലും സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നാവിക സേനകളുമായി ചേർന്ന് മലബാർ നാവികാഭ്യാസത്തിലും ഇന്ത്യയുടെ പങ്ക് നിർണ്ണായകമായിരുന്നു.
Comments