വാഷിംഗ്ടൺ: യുദ്ധരംഗത്ത് ട്രംപ് അനുവർത്തിച്ച നയങ്ങളിൽ നിന്നും ബൈഡൻ പിന്മാറുന്നു. ഏറ്റവും പുതിയ തീരുമാനം എടുത്തത് യമനെതിരായ യുദ്ധത്തിന്റെ കാര്യത്തിലാണ്. ഇനി യമനെതിരെ നിഴൽ യുദ്ധം നടത്താനില്ലെന്ന് ജോ ബൈഡൻ വ്യക്തമാക്കി. നിലവിൽ സൗദി-യു.എ.ഇ സഖ്യസേനയ്ക്കൊപ്പം അമേരിക്കൻ സേന യമനെതിരെ യുദ്ധപങ്കാളിത്തം വഹിക്കില്ലെന്ന തീരുമാനമാണ് ബൈഡൻ പ്രഖ്യാപിച്ചിരിക്കുന്നത്.
വിദേശകരാറുകളെക്കുറിച്ചുള്ള ആദ്യ പ്രസംഗത്തിലാണ് ബൈഡന്റെ സുപ്രധാന തീരുമാനം. റഷ്യയുടെ സ്വാധീനത്തിൽപെട്ട് നടക്കുന്ന പലയുദ്ധങ്ങളും അഭയാർത്ഥി പ്രവാഹം കൂട്ടിയെന്നും അമേരിക്ക ഇത്തരം നയങ്ങളെ പിന്തുണയ്ക്കില്ലെന്നുമാണ് ബൈഡൻ പറഞ്ഞത്.
‘അമേരിക്ക യഥാർത്ഥ അസ്ഥിത്വത്തിലേക്ക് മടങ്ങിവരികയാണ്. സമാധാനത്തെ മുൻനിർത്തിയുള്ള നയതന്ത്രവും അതിലൂന്നിയുള്ള വിദേശ നയവുമാണ് അമേരിക്കയുടെ മുഖമുദ്ര. ഒരു ലക്ഷത്തിലധികം നിരപരാധികളായ ജനങ്ങളാണ് യമനെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. എട്ടു ലക്ഷത്തിലധികം പേർ വീടുപോലുമില്ലാതെ അലയുകയാണ്. ഇതുണ്ടാക്കിയിരിക്കുന്നത് മാനുഷികമായ വലിയ ദുരന്തമാണ്. ഇത് ഇനിയും തുടരാനാകില്ല.’ ബൈഡൻ തന്റെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
Comments