ലണ്ടൻ: കാന്തമായി മാറാനുള്ള ആഗ്രഹത്തെ തുടർന്ന് മാഗ്നറ്റിക് ബോളുകൾ വിഴുങ്ങിയ പന്ത്രണ്ടുകാരൻ ഗുരുതരാവസ്ഥയിൽ. ബ്രിട്ടണിലാണ് സംഭവം. റെലി മോറിസോൺ എന്ന പന്ത്രണ്ടുകാരനാണ് മാഗ്നറ്റിക് ബോളുകൾ വിഴുങ്ങിയത്. 2 പ്രാവശ്യമായി 54 ബോളുകൾ റെലി മോറിസോൺ വിഴുങ്ങി. റെലി വിഴുങ്ങിയ ബോളുകളെല്ലാം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
കാന്തമായി മാറാനുള്ള ആഗ്രഹത്താലാണ് താൻ ബോളുകൾ വിഴുങ്ങിയതെന്നാണ് റെലി ഡോക്ടർമാരോട് വെളിപ്പെടുത്തിയത്. കഠിനമായ വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ബോളുകൾ വിഴുങ്ങിയ വിവരം കണ്ടെത്തുന്നത്. തുടർന്ന് റെലിയുടെ ജീവൻ രക്ഷിക്കാനായി ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയ ഇനിയും വൈകുകയായിരുന്നുവെങ്കിൽ റെലിയുടെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നുവെന്ന് ഡോക്ടർമാർ പ്രതികരിച്ചു.
ആറു മണിക്കൂർ നീണ്ടു നിന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ബോളുകൾ നീക്കം ചെയ്തത്. എങ്ങനെയാണ് റെലി മാഗ്നറ്റിക് ബോളുകൾ വിഴുങ്ങിയതെന്ന കാര്യം ഇപ്പോഴും മനസിലായിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
Comments