ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ കരിങ്കടലില്‍ വാണിജ്യ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. റഷ്യയുടെ പ്രാദേശിക സമുദ്രപരിധിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന മാര്‍ഷല്‍ ദ്വീപുകളുടെ പതാകയുള്ള എം.വി. ഒമോര്‍ഫിഎന്ന കപ്പലിനാണ് ആക്രമണം നേരിട്ടതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ പത്ത് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നു.
കൊല്ലപ്പെട്ട ഇന്ത്യന്‍ നാവികന്റെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. മരിച്ചയാളുടെ കുടുംബത്തോട് കേന്ദ്ര സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന മറ്റ് രണ്ട് ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് മന്ത്രാലയം അറിയിച്ചു. റഷ്യയിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടുകയും മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
സമുദ്രഗതാഗതത്തിന്റെ സുരക്ഷയും അന്താരാഷ്‌ട്ര വ്യാപാരത്തിന്റെ തടസമില്ലാത്ത ഒഴുക്കും ഉറപ്പാക്കാന്‍ എല്ലാ കക്ഷികളും അന്താരാഷ്‌ട്ര ബാധ്യതകള്‍ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആവശ്യപ്പെട്ടു. ‘നിരപരാധികളായ സിവിലിയന്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന വാണിജ്യ കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. സമുദ്രഗതാഗത സ്വാതന്ത്ര്യത്തിനും അന്താരാഷ്‌ട്ര വ്യാപാരത്തിനും നേരെയുള്ള ഇത്തരം ഭീഷണികള്‍ അതീവ ഗൗരവമുള്ളതാണ്,’ അദ്ദേഹം പറഞ്ഞു.
അല്‍പദിവസങ്ങള്‍ക്കു മുന്‍പ് യുക്രൈന്‍ തീരത്തിനടുത്ത് എം.വി. ഗോള്‍ഡന്‍ ലിയോ എന്ന വ്യാപാരക്കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ഒഡേസയില്‍ നിന്ന് പുറപ്പെട്ട കപ്പലിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. ആ സംഭവത്തില്‍ ഇന്ത്യ റഷ്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.















