മലയാളത്തിന്റെ മണികിലുക്കം നിലച്ചിട്ട് ഇന്ന് അഞ്ച് വർഷം. വെള്ളിത്തിരയിലെ വിസ്മയ വേഷപ്പകർച്ച കൊണ്ട് മാത്രമായിരുന്നില്ല കലാഭവൻ മണി പ്രേക്ഷകമനസിൽ കൂടുകൂട്ടിയത്. സിനിമാക്കഥയെ വെല്ലുംവിധമായിരുന്നു ആ ജീവിതവും ഇനിയും ദുരൂഹത നീങ്ങാത്ത മരണവും. ഒരു മിന്നാമിനുങ്ങിന്റെ ജീവിതം പോലെ തിളക്കമാർന്ന ഓർമ്മകൾ സമ്മാനിച്ച് തിടുക്കത്തിലായിരുന്നു ജനകീയ നടൻ യാത്രയായത്. ലോകമെങ്ങുമുള്ള ആരാധകർക്ക് ഇനിയും ഉൾക്കൊള്ളാനാവാത്ത വേർപാട്.
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ മുഴുവൻ ത്രസിപ്പിക്കുന്നതായിരുന്നു ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായുമൊക്കെയുള്ള ആ വേഷപ്പകർച്ചകൾ. മിമിക്രിക്കാരന്റെ അഭിനയമെന്ന കുറ്റപ്പെടുത്തലുകൾക്കുള്ള മറുപടിയായിരുന്നു രാമുവും ചെമ്പനും ലൂയി പാപ്പനുമെല്ലാം. നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനും ഇല്ല. പ്രായമായവരും ചെറുപ്പക്കാരും ഒരു പോലെ ആ ഗാനങ്ങളെ ചുണ്ടോടുചേർത്തു. പച്ചയായ ജീവിതം കുറിക്കുന്ന ആ പാട്ടുകൾ തന്നെയാണ് മണിയെ തങ്ങളിലൊരാളായി ജനങ്ങൾ സ്വീകരിക്കാൻ കാരണവും.
വിജയ ഗാഥകൾ രചിക്കുമ്പോഴും പിന്നിട്ട വഴികൾ വിസ്മരിക്കാതെ സമൂഹത്തിലെ അശരണർക്ക് താങ്ങും തണലുമായ കലാകാരൻ. ചാലക്കുടി എന്ന കലാഭവൻ മണിയുടെ രാജ്യത്തിൽ അദ്ദേഹം സ്വാധീനിക്കാത്ത ആരെയും കാണുമായിരുന്നില്ല. ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാമായ് മാറിയ ആ പ്രതിഭ ബാക്കിവെച്ചത് നികത്താനാവാത്ത വലിയ ശൂന്യത മാത്രം.
1995ൽ സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരത്തിലൂടെ മലയാള സിനിമയിലേക്കെത്തി. സല്ലാപത്തിലെ ചെത്തുകാരനിലൂടെ സുന്ദർദാസ് മണിയുടെ ഉള്ളിലുള്ള നടനെ മാത്രമല്ല ഗായകനെയും മലയാളികൾക്ക് മുന്നിലെത്തിച്ചു. നായിക മഞ്ജു വാര്യരെ നോക്കിയുള്ള ‘മുൻ കോപക്കാരീ മുഖം മറയ്‌ക്കും ‘ എന്ന പാട്ട് പ്രേക്ഷകർ നന്നായി ആസ്വദിച്ചു.
പിന്നീടങ്ങോട്ട് മണികിലുക്കമില്ലാത്ത ചിത്രങ്ങൾ വിരളമായിരുന്നു മലയാളത്തിൽ. വാസന്തിയും,ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ രാമുവായ്, ഛോട്ടാ മുംബൈയിലെ നടേശനായ് മണി തകർത്താടി. ‘വിശന്നിട്ടാ മുതലാളീ’ എന്ന് പറഞ്ഞ കരുമാടിയെ കണ്ട് മലയാളി കുറച്ചൊന്നുമല്ല കരഞ്ഞത്. ജീവിതം പകർന്നു നൽകിയ അനുഭവങ്ങളായിരുന്നു കലാഭവൻ മണിയെന്ന നടന്റെ കരുത്ത്. അഭ്രപാളിക്കുള്ളിൽ മണി കരയുമ്പോഴൊക്കെ ആ മനസ്സും തേങ്ങുന്നുണ്ടായിരുന്നു. അനുഭവിച്ചു തീർത്ത കഷ്ടപ്പാടുകളുടെയും,പട്ടിണിയുടെയും ഓർമ്മകളായിരുന്നു ആ കണ്ണുകളിലെ ഗ്ലിസറിൻ.
മറുമലർച്ചി എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ വെള്ളിത്തിരയിലേക്കും മണി ചുവട് വച്ചു. വില്ലനായും കൊമേഡിയനായും തമിഴകത്തിൽ തിളങ്ങിയ മണി ജെമിനിയിലെ വൃത്യസ്ത വേഷത്തിന് 2002 ലെ മികച്ച വില്ലനുളള ഫിലിംഫെയർ അവാർഡും സ്വന്തമാക്കി. മണിയുടെ നടന വൈഭവത്തെ മാത്രമല്ല നാട് സ്വീകരിച്ചത്. പൂരപ്പറമ്പുകളിലും ആൽത്തറ മേളങ്ങളിലും മലയാളി കൈയ്യടിച്ച് ആസ്വദിച്ചു ആ ചാലക്കുടിക്കാരന്റെ മണ്ണിന്റെയും പുഴയുടെയും ഗന്ധമുള്ള പാട്ടുകൾ.
എല്ലാറ്റിനുമുപരിയായി മണിയുടെ ഉള്ളിലെ നാട്ടിൻ പുറത്തുകാരന്റെ നിഷ്‌കളങ്കതയാണ് മറഞ്ഞിട്ടും മണിയെ ഓരോ മനസ്സിലും ചേർത്തു നിർത്തുന്നത്. സങ്കടം പറയാനെത്തുന്നവരെ ചേർത്ത് നിർത്തി തലോടാനും,സഹായിക്കാനും ആ ചങ്ങാതി മറന്നില്ല. ഒടുവിൽ ആരോടും പറയാതെ ഒരു നാൾ മരണത്തിന്റെ നിഴലുപറ്റി മണിയകന്നപ്പോൾ നാട് മുഴുവൻ തേങ്ങിയത് അദ്ദേഹം നടനായിരുന്നതു കൊണ്ട് മാത്രമായിരുന്നില്ല, അതിലുപരി ഒരുപാട് മനസുകളെ ചേർത്തു പിടിച്ച നന്മ വറ്റാത്ത മനുഷ്യനായിരുന്നതുകൊണ്ടു കൂടിയാണ്.
മലയാളിയെ ഒരുപാട് ചിരിപ്പിച്ച് ആ ചിരി മറഞ്ഞെങ്കിലും, ആ ഓർമ്മകൾ മനസിലുണ്ടാകും നാടിന്റെ വെട്ടമായ മിന്നാമിനുങ്ങായി….
Comments