ആഘോഷത്തിമിർപ്പിന്റെ ഉത്സവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ വിവാഹങ്ങൾ. ഒന്നിനൊന്നിന് ഗംഭീരമായ കാഴ്ചകൾ ഒരുക്കാൻ ഓരോ കുടുംബങ്ങളും ആരോഗ്യപരമായി മത്സരിക്കുന്നതു പോലെയാണ് കാര്യങ്ങൾ. വളരെ ലളിതമായി നടത്തിയിരുന്ന ഒറ്റ ദിവസത്തെ വിവാഹത്തിൽ നിന്ന് നിരവധി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിലേക്ക് കേരളീയ സമൂഹം മാറിക്കഴിഞ്ഞു. വിവാഹത്തോടൊപ്പം മെഹന്തിയും ഹൽദിയും പോലെയുള്ള നിരവധി ചടങ്ങുകളും വിവിധയിനം ഭക്ഷണങ്ങളും, പ്രദർശനങ്ങളും എല്ലാം കൂടി ഊർജ്ജസ്വലവും വർണ്ണാഭമായതുമായ ഒരു മഹാസംഭവമായി മലയാളി വിവാഹങ്ങൾ മാറി.

പരമ്പരാഗത കേരളീയ വിവാഹങ്ങൾ വെറും മംഗല്യസൂത്രം കെട്ടുന്ന രീതിയിലായിരുന്നു. എന്നാലിപ്പോൾ ഹൽദി , മെഹന്ദി തുടങ്ങിയ വിപുലമായ ആചാരങ്ങൾക്ക് വഴിമാറി . വടക്കേ ഇന്ത്യയിൽ വളരെ സാധാരണമായ മെഹന്തി , ഹൽദി , സംഗീത് കോമ്പിനേഷനുകൾ കടന്നു വരുമ്പോൾ സംസ്ഥാനത്തെ പരമ്പരാഗത വിവാഹങ്ങളുടെ കെട്ടും മട്ടും അപ്പാടെ മാറിപ്പോകുന്നുണ്ട്. മാത്രമല്ല ഒരു വിവാഹത്തിൽ നടക്കുന്ന ചടങ്ങുകളുടെയും ആചാരങ്ങളുടെയും എണ്ണം വർദ്ധിക്കുമ്പോൾ വ്യത്യസ്ത ദിവസങ്ങളിൽ എത്തുന്ന അതിഥികളെ വെവ്വേറെ പങ്കെടുപ്പിക്കാൻ കുടുംബങ്ങൾക്ക് സൗകര്യമാകുന്നു. കയ്യിൽ ഒതുങ്ങാത്ത വിധം ധാരാളം ആളുകളെ പങ്കെടുപ്പിച്ച് ഒരു വലിയ ചടങ്ങ് നടത്തുന്നത് ഓൾഡ് ഫാഷൻ ആയി മാറിക്കഴിഞ്ഞു. ഈ ജെൻ സി കാലത്ത് അതിനുപകരം, വ്യത്യസ്ത ചടങ്ങുകൾക്കായി ചെറിയ ഗ്രൂപ്പുകളെയാണ് ക്ഷണിക്കുന്നത്.

ഇതോടൊപ്പം വിവാഹത്തിന്റെ ബജറ്റും മാറിക്കഴിഞ്ഞു. നേരത്തെ വധൂ വരന്മാരുടെ ആഭരണങ്ങളും വസ്ത്രവും ഒഴിച്ചാൽ പ്രധാന ചെലവ് കാറ്ററിംഗ് ആയിരുന്നു. കോവിഡിന് തൊട്ടുപിന്നാലെ, അതിഥികളുടെ എണ്ണം നിയന്ത്രിക്കപ്പെട്ടു. അതോടെ കുടുംബങ്ങൾ ചടങ്ങിൽ കൂടുതൽ പണം ചെലവഴിക്കാൻ തുടങ്ങി.ആഡംബരങ്ങൾ കൂടി. അടുപ്പമുള്ളവരോടൊപ്പമുള്ള ചടങ്ങുകൾ മനോഹരമായ വർണ്ണാഭ നിമിഷങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ആ പ്രവണത പടർന്നു പന്തലിച്ചതാണ് ഇപ്പോൾ നാം കാണുന്ന വിവാഹ മാമാങ്കങ്ങൾ. എനിക്കും മനസ്സിൽ സൂക്ഷിക്കാൻ മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കുന്ന സംവേദനാത്മകമായ പരിപാടികൾ സൃഷ്ടിക്കുന്നതിലാണ് കുടുംബങ്ങൾക്ക് താത്പര്യം.
ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വടക്കൻ കേരളം പോലും മാറ്റത്തിന്റെ പാതയിലാണ്.ദമ്പതികൾ അവരുടെ ആഘോഷങ്ങൾക്കായി ഇവന്റ് മാനേജർമാരെ നിയോഗിക്കുന്നത് ഒരു പുതുമയല്ലാതായി.
മലയാളികൾ ശക്തിക്കൊത്ത രീതിയിൽ ചെറിയ ഫോർമാറ്റിലാണെങ്കിലുംഡെസ്റ്റിനേഷൻ വിവാഹങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഈ രീതിയിലുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്ന ഒരു പുതിയ സംസ്കാരം കൂടി ഉണ്ടായിക്കഴിഞ്ഞു. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുന്നുണ്ട്.
അങ്ങിനെ ഇന്ത്യയിൽ നേരത്തെ തന്നെ വീശിയടിച്ച വിവാഹ ചടങ്ങുകളിലെ വർണ്ണപ്പൊലിമ കേരളത്തിലും പടർന്നു പിടിച്ചു കഴിഞ്ഞു.

















