ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം യുഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാടില്ലായ്മയാണെന്നും, വൈദ്യുതി വകുപ്പ് മന്ത്രിക്ക് വിഷയത്തിൽ വേണ്ടത്ര വിവരമില്ലെന്നും എം.എം. മണി ആരോപിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ഉൽപ്പാദനം കുറയുന്ന സാഹചര്യത്തിൽ മുൻകൂട്ടി കരാറുകൾ ഉണ്ടാക്കി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് വലിയ വൈദ്യുതി നിയന്ത്രണം ഇല്ലാതിരുന്നതിന് പ്രധാന കാരണം ആവശ്യമായ സമയത്ത് പുറം സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“മഴ കുറഞ്ഞാലും വൈദ്യുതി ലഭ്യമാക്കാൻ മാർഗങ്ങളുണ്ട്. കേരളം ആകെ ആവശ്യത്തിന്റെ 40 ശതമാനം മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. ഉൽപ്പാദനം കുറയുമ്പോൾ വൈദ്യുതി വാങ്ങുകയാണ് ചെയ്യേണ്ടത്. മഴയോ സർക്കാർ മാറിയതോ അല്ല പ്രശ്നം. വേണ്ടത് കാര്യക്ഷമമായ ആസൂത്രണമാണ്,” എം.എം. മണി പറഞ്ഞു.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരാനിടയുണ്ടെന്നാണ് സൂചന. ഇന്നലെയും പല ഭാഗങ്ങളിലും അരമണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയിരുന്നു. 15 മുതൽ 30 മിനിറ്റ് വരെ നിയന്ത്രണമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പല പ്രദേശങ്ങളിലും അതിലധികം സമയം വൈദ്യുതി മുടങ്ങുന്നതായും നിശ്ചിത സമയക്രമമില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്.
പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. യൂണിറ്റിന് 5.96 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനായി റെഗുലേറ്ററി കമ്മീഷനിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ രണ്ട് ദിവസത്തിനകം വൈദ്യുതി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പീക്ക് സമയങ്ങളിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതും ഹ്രസ്വകാല കരാറുകളിലൂടെ കൂടുതൽ വൈദ്യുതി എത്തിക്കുന്നതും കെഎസ്ഇബി പരിഗണിക്കുന്നുണ്ട്.















