കൊല്ലം: കുണ്ടറയിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി അറസ്റ്റിലായ അമ്മ. കുണ്ടറ ചിറ്റുമലയിൽ ആയൂർവേദ ക്ലിനിക്ക് നടത്തുത്ത ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് അറസ്റ്റിലായത്. പ്രസവത്തെ തുടർന്ന് ദിവ്യ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതായി പോലീസ് പറയുന്നു. കുഞ്ഞിനെ കൊല്ലാനായി ആദ്യം ബക്കറ്റിലെ വെള്ളത്തിൽ മുക്കി. പിടഞ്ഞപ്പോൾ വിഷമം തോന്നിയെന്നും പിന്നെ ചേർത്ത് കിടത്തി തലയണകൊണ്ട് മുഖം അമർത്തിക്കൊല്ലുകയായിരുന്നുവെന്നും ദിവ്യ പറയുന്നു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ദിവ്യയുടെ വീട്ടിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അച്ഛൻ ഓട്ടം പോയിരിക്കുകയായിരുന്നു. ഭർത്താവ് ക്ലിനിക്കിലും പോയി. കുഞ്ഞും ദിവ്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനോട് പെട്ടന്ന് തോന്നിയ ദേഷ്യവും വൈരാഗ്യവുമായി കൊലയ്ക്ക് കാരണം. അതിനായി ആദ്യം വീട്ടിൽ ബക്കറ്റിൽ വച്ചിരുന്ന വെള്ളത്തിൽ കുഞ്ഞിനെ മുക്കിത്താഴ്ത്തി. കുഞ്ഞ് ശ്വാസം കിട്ടാതെ കൈകാലിട്ട് അടിക്കുകയും പിടയ്ക്കുന്നതും കണ്ടപ്പോൾ വിഷമം തോന്നി.
പുറത്തെടുത്ത കുഞ്ഞിനെ തോർത്തിയ ശേഷം കിടപ്പുമുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കട്ടിലിൽ കൂടെ കിടത്തി. അവിടെകിടന്ന് കുഞ്ഞ് വീണ്ടും കരഞ്ഞതോടെ ദേഷ്യം തോന്നി. കട്ടിലിലുണ്ടായിരുന്ന തലയണ കുഞ്ഞിന്റെ മുഖത്ത് ചേർന്ന് വച്ച് അമർത്തിപ്പിടിച്ച് കൊല്ലുകയായിരുന്നു. അനക്കമില്ലെന്ന് ബോധ്യപ്പെട്ട ശേഷമാണ് തലയണ മാറ്റിയത്. ഈ സമയത്താണ് ദിവ്യയുടെ അച്ഛൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. ദിവ്യയോട് വാതിൽതുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ദിവ്യ വാതിൽതുറക്കാൻ തയ്യാറായില്ല.
ദിവ്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് ബലം പ്രയോഗിച്ച് വാതിൽ തുറന്ന് കുഞ്ഞിനെ എടുത്തെങ്കിലും അനക്കമുണ്ടായിരുന്നില്ല. ഉടൻതന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. പ്രസവത്തെ തുടർന്ന് ദിവ്യയ്ക്ക് മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും ഒരു തവണ ഞരമ്പ് മുറച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ബന്ധുക്കൾ പറയുന്നു. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ദിവ്യ യാതൊരു കുറ്റബോധവും ഇല്ലാതെയാണ് ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചതെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടറുടെ ഉപേദശം കൂടി തേടിയശേഷം ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.
Comments