തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ആവശ്യപ്പെട്ട് കൊച്ചിയിലെ ജോയിന്റ് ഡയറക്ടറേറ്റ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്ത് നൽകി. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളും കിഫ്ബി കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് ഭീഷണിയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം തടയാൻ സംസ്ഥാന സർക്കാർ കേരള പോലീസിനെ ഉപയോഗിക്കുന്നുവെന്നാണ് കത്തിലെ ആരോപണം.
സുരക്ഷയ്ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ രഹസ്യങ്ങൾ എന്ന പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിടുന്നു. ചില ഉന്നതർക്ക് വേണ്ടിയാണ് പോലീസ് ഇങ്ങനെ ചെയ്യുന്നതെന്നും ഇഡി കേന്ദ്രത്തെ അറിയിച്ചു. കേന്ദ്രസുരക്ഷ ലഭിച്ചാൽ ചോദ്യം ചെയ്യലുകൾക്ക് സംസ്ഥാന പോലീസിന്റെ സേവനം ആവശ്യമില്ല. ധനമന്ത്രാലയം കത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
സ്വപ്ന സുരേഷിന്റെ കാവൽക്കാരായിരുന്ന രണ്ട് വനിതാ പോലീസുകാർ ഇഡി അസിസ്റ്റന്റ് ഡയറക്ടർ പി രാധാകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ചത് മനപ്പൂർവമാണെന്നും കത്തിലുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ രാധാകൃഷ്ണൻ നിർബന്ധിച്ചു എന്നായിരുന്നു ഇവരുടെ മൊഴി. ഇത് അന്വേഷണം തടസ്സപ്പെടുത്താൻ വേണ്ടിയാണെന്നും ഇഡി കേന്ദ്രത്തിനയച്ച കത്തിൽ പറയുന്നു. അതേസമയം കിഫ്ബിയ്ക്കെതിരായ കേസിൽ ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും ആരും ഹാജരായില്ല.
Comments