ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാസ്ക്കില്ലാതെ ഇറങ്ങുന്ന സ്ഥാനാർത്ഥികളെ മത്സരത്തിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന്റേയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും ഇതുസംബന്ധിച്ച് കത്തയച്ചു.
കൊറോണയുടെ പശ്ചാത്തലത്തിൽ പോൾപാനൽ പുറത്തിറക്കിയ നിർബന്ധിത മാർഗ നിർദ്ദേശങ്ങൾ തുടർച്ചയായി ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ആയിരങ്ങൾ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഒരാളിൽ നിന്നു പോലും സൂപ്പർ സ്പ്രെഡിന് സാദ്ധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു. ഏപ്രിൽ 30ന് കേസ് വീണ്ടും പരിഗണിക്കും.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 27 മുതൽ വിവിധ ഘട്ടങ്ങളിലായി നടന്ന് ഏപ്രിൽ 29ന് തെരഞ്ഞെടുപ്പ് അവസാനിക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പ്രവർത്തനങ്ങളിലും ഓരോ വ്യക്തിയും മാസ്ക് ധരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.
കൊറോണ മാനദണ്ഡങ്ങൾ ആവർത്തിച്ച് ലംഘിക്കുകയാണെങ്കിൽ അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അത്തരം പ്രചാരകരെയും സ്ഥാനാർത്ഥികളെയും തെരഞ്ഞെടുപ്പിൽ നിന്നും സ്ഥിരമായി അല്ലെങ്കിൽ നിശ്ചിതകാലത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കണമെന്നും ഹർജി ആവശ്യപ്പെടുന്നു.
Comments