കൊല്ലം : പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊപ്പം എത്തിയ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ. കുന്നത്തൂർ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്.
പാർട്ടിപ്രവർത്തകർക്കിടയിലൂടെ വന്ന മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നടന്നു വരുകയായിരുന്നു എം.എൽ.എ. പെട്ടെന്നാണ് മുന്നിൽ നിന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ പാഞ്ഞെത്തി എം.എൽ.എയുടെ കഴുത്തിന് കുത്തിപ്പിടിച്ചത്. മുഖ്യമന്ത്രി ഉദ്യോഗസ്ഥനെ വിലക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് മുഖ്യമന്ത്രിക്ക് പിന്നിലേക്ക് മാറി ഉദ്യോഗസ്ഥൻ ആളുകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
അതേസമയം സംഭവം നിർഭാഗ്യകരമായിപ്പോയെന്ന് എതിർ സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ അഭിപ്രായപ്പെട്ടു.ഇരുപത് വർഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോൻ, ഈ നാടുമുഴുവൻ അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്ലക്സുകളുമുണ്ട്. ആ കുഞ്ഞുമോനെ ഈ നാട്ടിൽ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കിൽ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളതെന്ന് ഉല്ലാസ് കോവീർ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
എം.എൽ.എയെ തിരിച്ചറിയാൻ കഴിയാഞ്ഞത് കൊണ്ടാണ് ഇത്തരമൊരു സംഭവം ഉണ്ടാകാൻ കാരണമായതെന്നാണ് നിഗമനം. എം.എൽ.എയെപ്പോലും ആക്രമിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥന്മാരാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളതെന്നും ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Comments