മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ ബാധിതരുടെ പ്രതിദിന എണ്ണം വർദ്ധിക്കുന്നതിനിടെ നാഗ്പൂരിലെ ആശുപത്രിയിൽ നിന്നും ആശങ്കപ്പെടുത്തുന്ന ഒരു ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ആശുപത്രിയിലെ ഒരു ബെഡിൽ കിടക്കുന്നത് രണ്ട് കൊറോണ രോഗികളാണ്. സംസ്ഥാനത്ത് കൊറോണ രോഗികളെ കൈകാര്യം ചെയ്യുന്നതിൽ ആശുപത്രികൾ കാട്ടുന്ന അലംഭാവത്തിന്റെ നേർചിത്രമാണിതെന്ന കുറിപ്പോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നത്.
ബെഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പല ആശുപത്രികളിലും പരിമിതമാണ്. നാഗ്പൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ കൊറോണ വാർഡിൽ മിക്ക ബെഡുകളിലും രണ്ടു രോഗികൾ വീതമാണ്. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സാ ചെലവ് താങ്ങാനാവാത്തതും ഗുരുതരാവസ്ഥയിലുള്ള രോഗികളെ സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് വിടുന്നതുമാണ് ഈ അവസ്ഥയ്ക്ക് കാരണം. രോഗികളുടെ എണ്ണം ഇങ്ങനെ കൂടുമ്പോഴും നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകുന്നുമില്ല.
സർക്കാർ മെഡിക്കൽ കോളജുകളിൽ ജോലി ഭാരം കൂടുതലാണ്. ബെഡുകൾ വർധിപ്പിച്ചുവരികയാണ്. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും നിലവിൽ ഒരാൾ മാത്രമാണ് ഒരു ബെഡിലുള്ളതെന്നും മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കി. എന്നാൽ മറ്റ് രോഗികളുടെ വാർഡിൽ കൊറോണ രോഗികളെ കിടത്തുന്നതാണ് വൈറസ് ബാധിതർ ഇത്രയധികം ഉയരാൻ കാരണമെന്ന് ബി.ജെ.പി നേതാവ് ചന്ദ്രകാന്ത് ഭവൻകുലെ പറഞ്ഞു.
നാഗ്പൂരിൽ കൊറോണ വ്യാപനം രൂക്ഷമായിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിനേയും അദ്ദേഹം വിമർശിച്ചു. ആശുപത്രികളിൽ ഒരു ബെഡ് പോലും ഒഴിവില്ല. മരണം കൂടിക്കൂടി വരികയാണ്. താക്കറെ സർക്കാർ കുംഭകർണനെ പോലെ ഉറങ്ങുകയാണ്. നാഗ്പൂരിൽ നിന്ന് മൂന്നു മന്ത്രിമാരാണ് സർക്കാരിലുള്ളത്. അവരിൽ ആരും നഗരത്തിലില്ല. ഒരു കാര്യവും നടക്കുന്നില്ല. അവർക്ക് അതിൽ ്രശദ്ധയുമില്ല. മറ്റിടങ്ങളിൽ അവർ തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാഗ്പൂരിൽ തിങ്കളാഴ്ച 3100 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Comments