മുംബൈ: ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ രാജിയ്ക്ക് വഴിയൊരുക്കിയ മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗിനെതിരെ അന്വേഷണം ആരംഭിച്ച് സർക്കാർ. മഹാരാഷ്ട്ര സർക്കാരിന്റെ ഉത്തരവിൽ സംസ്ഥാന സുരക്ഷാ കോർപ്പറേഷൻ മേധാവി സഞ്ജയ് പാണ്ഡെ അന്വേഷണം തുടങ്ങി. അന്വേഷണ റിപ്പോർട്ട് പരംബീർ സിംഗിന് എതിരായാൽ അത് അദ്ദേഹത്തിന്റെ സസ്പെൻഷന് വഴിയൊരുക്കും.
പരംബീർ സിംഗിന്റെ കീഴിൽ പ്രവർത്തിച്ച അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെ അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ, മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിലെ കേസിലെ വിവരങ്ങൾ പരംബീർ സിംഗ് മറച്ചുവച്ചോ, സച്ചിൻ വാസെയുടെ വഴിവിട്ട പ്രവർത്തനങ്ങൾ പരംബീർ സിംഗിന്റെ അറിവോടെയാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. കൂടാതെ ബാറുകളിൽ നിന്ന് പ്രതിമാസം 100 കോടി രൂപ പിരിച്ചു നൽകാൻ സച്ചിൻ വാസെയോട് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് കാണിച്ച് പരംബീർ സിംഗ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്ത് മാദ്ധ്യമങ്ങൾക്ക് ചോർന്നതെങ്ങനെയെന്നും അന്വേഷിക്കും.
അംബാനി കേസിൽ സച്ചിൻ വാസെ അറസ്റ്റിലായതോടെ പരംബീർ സിംഗിനെ മുംബൈ പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടർന്ന് കമ്മീഷണർ പദവിയിലെത്തിയ ഹേമന്ത് നാഗ്രാലെയോട് സച്ചിൻ വാസെയുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
സസ്പെൻഷനിലായ സച്ചിൻ വാസെയെ പരംബീർ സിംഗിന്റെ ആവശ്യത്തെ തുടർന്നാണ് പദവിയിലേക്ക് തിരിച്ചെടുത്തതെന്നും ഹേമന്ത് നാഗ്രലെയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റിയ ശേഷമാണ് ഇയാളെ തിരിച്ചെടുത്തത്. വകുപ്പ് മേധാവി അടക്കം മേലുദ്യോഗസ്ഥരെ മറികടന്ന് പരംബീറിന് നേരിട്ടാണ് സച്ചിൻ റിപ്പോർട്ട് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.
Comments