കണ്ണൂർ : തുടർഭരണം കിട്ടുമെന്ന സർവേകൾ പുറത്തുവന്നതോടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ അക്രമപദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സിപിഎമ്മെന്ന് ആരോപണം. കണ്ണൂർ കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ നിജേഷിന്റെ കൈപ്പത്തി അറ്റു പോയ സംഭവം സിപിഎം വ്യാപക ആക്രമണത്തിന് പദ്ധതിയിടുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ സിപിഎം അധികാരമേറ്റാൽ എതിർപാർട്ടിക്കാരെ അക്കമിട്ട് വകവരുത്തുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അധികാരത്തിലേറിയാൽ ഉടൻ തന്നെ മറ്റ് രാഷ്ട്രീയകക്ഷികളിലെ പ്രവർത്തകരെ കൊന്നു തള്ളുന്നത് സിപിഎമ്മിന്റെ പതിവാണ്. 1996 ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മെയ് 20 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അഞ്ചു ദിവസത്തിനുള്ളിൽ ബിജെപിയുടെ കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന പന്ന്യന്നൂർ ചന്ദ്രനെ സിപിഎമ്മുകാർ കൊലപ്പെടുത്തി. പരുമല ഡിബി കോളേജിൽ എസ് എഫ് ഐ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പമ്പയാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചവരെ കല്ലെറിഞ്ഞു കൊന്നതും യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി ജയകൃഷ്ണനെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നതും അതേ നായനാർ സർക്കാരിന്റെ കാലത്താണ് . മുപ്പതോളം ബിജെപി ആർ.എസ്.എസ് പ്രവർത്തകരാണ് സിപിഎമ്മിന്റെ കൊലക്കത്തിക്ക് ആ കാലയളവിൽ ഇരയായത്.
2006 ൽ വിഎസ് അച്യുതാനന്ദന്റെ ഭരണ കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇരുപതിലധികം ബിജെപി ആർ.എസ്.എസ് പ്രവർത്തകരെ ഈ കാലയളവിൽ ഇല്ലാതാക്കി.2008 ൽ ശിവരാത്രി ദിനത്തിൽ ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളിൽ കണ്ണൂർ നടുങ്ങി വിറയ്ക്കുകയായിരുന്നു . വൃക്കരോഗിയായ, ശയ്യാവലംബിയായ 65 കാരനെ വരെ വെട്ടിക്കൊല്ലാൻ മടികാട്ടാത്ത അക്രമ പരമ്പരയായിരുന്നു അരങ്ങേറിയത്. പോലീസ് പിന്തുണയോടെയായിരുന്നു അക്രമങ്ങളെല്ലാം. 2016 ൽ പിണറായി സർക്കാർ അധികാരമേറ്റപ്പോഴും കൊലപാതക പരമ്പരകൾ അരങ്ങേറിയിരുന്നു. ആഹ്ലാദ പ്രകടനങ്ങൾ അക്രമത്തിനുള്ള മറയായി. എതിർകക്ഷിക്കാരുടെ ഓഫീസുകളും വീടുകളും ആക്രമിക്കപ്പെട്ടു. ഈ ഭരണ കാലയളവിൽ ഏതാണ്ട് ഇരുപത്തഞ്ചോളം പേരെയാണ് സിപിഎം ഇല്ലാതാക്കിയത്. ഇതിൽ ആർ.എസ്.എസ് – കോൺഗ്രസ് – ലീഗ് പ്രവർത്തകർ ഉൾപ്പെടുന്നു.
ചാനൽ സർവ്വേകൾ തുടർഭരണം പ്രഖ്യാപിച്ചതോടെ ഇടതു ക്യാമ്പുകൾ ആവേശത്തിലാണ്. സിപിഎം അക്രമം ഏറ്റവും ശക്തമായ കണ്ണൂരിൽ എതിർ പാർട്ടിക്കാരെ ആക്രമിക്കാനുള്ള ഗൂഢാലോചന തകൃതിയായി നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി പ്രധാന സിപിഎം കേന്ദ്രങ്ങളിലെല്ലാം ബോംബു നിർമ്മാണം നടക്കുന്നുണ്ട്. ഇതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ നിജേഷിന് ഗുരുതരമായി പരിക്കേറ്റത്.
അതേസമയം കതിരൂരിലുണ്ടായ സ്ഫോടനം ബോംബ് നിർമാണത്തിനിടെയെന്നതിന് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സിമന്റ് ടാങ്കിനുള്ളിൽ വച്ച് ബോംബ് നിർമിക്കുന്നതിനിടെയായിരുന്നു സ്ഫോടനമെന്ന് പൊലീസ് കണ്ടെത്തി. തെളിവുകൾ നശിപ്പിക്കാനും ശ്രമം നടന്നതായി സൂചന ലഭിച്ചു. സ്ഫോടനം നടന്ന സ്ഥലം മഞ്ഞൾപ്പൊടിയിട്ട് കഴുകിയതായും കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് തകർന്ന കൈപ്പത്തിയുടെ അവശിഷ്ടങ്ങളും ലഭിച്ചു. സിറ്റി പൊലീസ് കമ്മിഷ്ണർ ആർ ഇളങ്കോ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി.
Comments