തിരുവനന്തപുരം : രാജ്യസഭ സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്ത വിഷയത്തിൽ സിപിഎമ്മിൽ മുറുമുറുപ്പ് ഉയരുന്നു. രണ്ട് സ്ഥാനാർത്ഥികളും കണ്ണൂർ ജില്ലയിൽ നിന്നാണെന്നതും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവായിരുന്ന ജോൺ ബ്രിട്ടാസിനെ സ്ഥാനാർത്ഥിയാക്കിയതുമാണ് പാർട്ടിയിൽ അനിഷ്ടം പുകയാൻ കാരണമായത്. പ്രവർത്തകർക്കും നേതാക്കൾക്കും താത്പര്യമില്ലാത്ത ജോൺ ബ്രിട്ടാസിനെ രാജ്യസഭ എം.പിയാക്കി അയക്കുന്നതിനെതിരെയാണ് സിപിഎമ്മിൽ ശക്തമായ എതിർപ്പുയരുന്നത്.
സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടാതിരുന്ന തോമസ് ഐസക് രാജ്യസഭ സീറ്റെങ്കിലും ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ തെക്കൻ ജില്ലകളെ പൂർണമായും തഴഞ്ഞായിരുന്നു സിപിഎമ്മിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. ആലപ്പുഴയിൽ തമ്മിലടിച്ച് നിന്ന രണ്ട് മന്ത്രിമാർക്കും സീറ്റ് കൊടുക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. ഇതോടെയാണ് ജി സുധാകരനും സീറ്റില്ലാതെയായത്. എന്നാൽ ഐസക്കിനെ മാറ്റി നിർത്തി പാർട്ടിയുടെ സജീവ പ്രവർത്തകൻ അല്ലാത്ത ബ്രിട്ടാസിനെ എം.പിയാക്കി അയയ്ക്കുന്നത് വളരെ മോശമായിപ്പോയെന്ന വികാരം അണികളിലുണ്ട്.
പാർട്ടിയിൽ എല്ലാം തീരുമാനിക്കുന്ന ആളായി മുഖ്യമന്ത്രി മാറിയെന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന്റെ ഘടന അനുസരിച്ച് പാർട്ടി സെക്രട്ടറിക്കും താഴെയാണ് മുഖ്യമന്ത്രി. എന്നാൽ പിണറായിക്ക് ശേഷം പിണറായിയേക്കാൾ ശക്തനായ ഒരു പാർട്ടി സെക്രട്ടറി ഉണ്ടായില്ല. കോടിയേരിയും എ.വിജയ രാഘവനും പിണറായിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യാൻ കഴിയുന്നവരായിരുന്നില്ല. ഈ അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവായിരുന്ന ജോൺ ബ്രിട്ടാസിന് രാജ്യസഭ സീറ്റ് ലഭിക്കുന്നത്. പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിട്ട് പോലും കെകെ രാഗേഷിനെ ഒഴിവാക്കിയത് മുഖ്യമന്ത്രിയുടെ താത്പര്യം അനുസരിച്ചാണെന്നാണ് റിപ്പോർട്ട്.
Comments