ഇടുക്കി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌കന് ദാരുണാന്ത്യം. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബൈജു ജോസാണ് മരിച്ചത്. 45 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ഒരാഴ്ചയായി ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബൈജു ജോസ്. ഇന്ന് രാവിലെയോടെ നില ഗുരുതരമാവുകയായിരുന്നു. ബൈജുവിന് ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും ഡെങ്കിപ്പനിയായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഡെങ്കിപനിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്ന മുന്നറിയിപ്പുകൾ ആരോഗ്യവകുപ്പ് നേരത്തെ മുതൽ നൽകുന്നുണ്ട്. കടുത്ത പനി, ഛർദ്ദി, സന്ധി വേദന, വയറിളക്കം, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. പലപ്പോഴും രോഗം മൂർച്ഛിച്ച ശേഷമാകും രോഗികൾ ഇത് തിരിച്ചറിയുക. അപ്പോഴേക്കും ആന്തരീകാവയവങ്ങളുടെ പ്രവർത്തനത്തെ ഉൾപ്പെടെ തകരാറിലാക്കിയിരിക്കും. ഇതാണ് മരണത്തിലേക്ക് നയിക്കുന്നത്.