ഹൈദരാബാദ്: രാജ്യം കൊറോണയുടെ രണ്ടാം തരംഗത്തിനെതിരെ ശക്തമായി പോരാടുകയാണ്. പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാത്തവരിൽ നിന്നും ആയിരം രൂപ പിഴയാണ് ഇടാക്കുന്നത്. ഈ സാഹചര്യത്തിൽ മാസ്ക് വാങ്ങിക്കാൻ പണമില്ലാത്തതിനാൽ കിളിക്കൂട് മാസ്ക്ക് ആക്കിമാറ്റി സർക്കാർ ഓഫീസിലെത്തിയ ആട്ടിടയന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
തെലങ്കാനയിലെ ചിന്നമുനുഗൽ ഗ്രാമത്തിലെ മെക്കല കുർമ്മയ്യയാണ് കിളിക്കൂട് മാസ്ക്ക് ആക്കി മാറ്റിയത്. പെൻഷന്റെ ആവശ്യത്തിനായി കുർമ്മയ്യക്ക് സർക്കാർ ഓഫീസ് സന്ദർശിക്കേണ്ടിയിരുന്നു. എന്നാൽ ഓഫീസ് സന്ദർശിക്കണമെങ്കിൽ മാസ്ക് അനിവാര്യമാണ്. തുടർന്ന് കുർമ്മയ്യ സ്വന്തമായി മാസ്ക് നിർമ്മിക്കുകയായിരുന്നു. അങ്ങനെയാണ് കിളിക്കൂട് മുഖാവരണമാക്കിയത്.
കുർമ്മയ്യയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കൊറോണ രൂക്ഷമാകുന്ന സാഹചര്യത്തിലും പലരും ശരിയായ രീതിയിൽ മാസ്ക് ധരിക്കാതെയാണ് പൊതുഇടത്തിൽ ഇറങ്ങുന്നത്. ഈ സാഹചര്യത്തിൽ കുർമ്മയുടെ പ്രവർത്തനം തികച്ചും പ്രശംസനീയമാണെന്ന തരത്തിലുള്ള പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മാസ്ക് ധരിക്കാത്തവർക്ക് മാതൃകയാണ് കുർമ്മയ്യ എന്നും കമന്റുകൾ ഉയരുന്നുണ്ട്.
Comments