ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന എല്ലാ സംസ്ഥാനത്തെ പാർട്ടി ഭാരവാഹികൾക്കും കൃത്യമായ നിർദ്ദേശവുമായി ബി.ജെ.പി ദേശീയ ഘടകം. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് നാളെ ഫലപ്രഖ്യാപനം നടക്കുന്നത്. സുപ്രീംകോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശങ്ങൾക്കൊപ്പം സംസ്ഥാന തലത്തിലെ കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ മാതൃകാപരമായി അനുസരിക്കണമെന്നും വിജയാഹ്ലാദങ്ങൾ പാടില്ലെന്നുമുള്ള നിർദ്ദേശമാണ് ബി.ജെ.പി ദേശീയ ഘടകം നൽകിയിരിക്കുന്നത്.
‘ഇന്ത്യ കടുത്ത കൊറോണ ബാധയിലാണ്. ലക്ഷക്കണക്കിന് ആളുകൾക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ യുദ്ധകാല സേവനമാണ് നടത്തുന്നത്. കൊറോണയുടെ മാരകമായ ഈ രണ്ടാം വരവിനെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് തോൽപ്പിക്കാം.’ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് അറിയിച്ചു.
നാളെ ഇലക്ഷൻ കമ്മീഷന്റെ ഒരു നിർദ്ദേശവും ഒരു പാർട്ടിപ്രവർത്തകരും ലംഘിക്കാ തിരിക്കാൻ കർശന നിർദ്ദേശം നൽകണം. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ എല്ലാ പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്മാർക്കും ജനറൽ സെക്രട്ടറിമാർക്കും നൽകിയ നിർദ്ദേശവും അരുൺ സിംഗ് കത്തിനൊപ്പം സൂചിപ്പിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ പോലും യാതൊരു വിധ പ്രകടനങ്ങളോ വിജയാഹ്ലാദങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും നദ്ദയുടെ നിർദ്ദേശത്തിൽ പറയുന്നു.
Comments