കൊച്ചി : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കെതിരെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. 500 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചടങ്ങ് കൊറോണ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ സംഘടന ആവശ്യപ്പെടുന്നു.
ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരത്ത് 500 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് നിയമലംഘനമാണ് എന്ന് പരാതിക്കാർ പറയുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സത്യപ്രതിജ്ഞ രാജ്ഭവനിൽ നടത്താൻ നിർദ്ദേശം നൽകണമെന്നും 50 ൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞയ്ക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻറ് ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവരും ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു.
നാളെയാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടത്തോടെ ആളുകളെ പങ്കെടുപ്പിക്കുന്നതിനാൽ ചടങ്ങിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ 500 ഒരു വലിയ സംഖ്യയല്ലെന്ന് പറഞ്ഞാണ് പിണറായി വിജയൻ വിമർശനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയത്.
Comments