പാലക്കാട്: അട്ടപ്പാടിയിൽ സേവാഭാരതിയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷനിലെ ഗൈനക്കോളജി വിഭാഗത്തിൽ ആദ്യ പ്രസവ ചികിത്സ വിജയകരമായി നടന്നു.ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ഏപ്രിൽ മാസത്തിൽ സേവനം ആരംഭിച്ച ഡോ.എസ്.ജയലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു ആദ്യത്തെ പ്രസവ ശുശ്രൂഷ നടത്തിയത്. സുഖപ്രസവമായിരുന്നു. കോട്ടമല സ്വദേശികളായ രഞ്ജിനി പ്രദീപ് ദമ്പതിമാരുടെ രണ്ടാമത്തെ കുട്ടിയാണിത്.
ശിശു രോഗ വിദഗ്ധനും വിവേകാനന്ദ മെഡിക്കൽ മിഷന്റെ മേധാവിയുമായ ഡോ.വി.നാരായണൻ ആണ് കുഞ്ഞിനെ ഏറ്റു വാങ്ങിയത്.അട്ടപ്പാടിയിലെ വനവാസി മേഖലയിൽ അവരുടെ ആരോഗ്യ പരിപാലനത്തിനായി ഒരു പതിറ്റാണ്ടിലധികമായി മെഡിക്കൽ മിഷൻ പ്രവർത്തിക്കുന്നു.
2006 ല്‍ ആണ് അട്ടപ്പാടിയിലെ വനവാസി സമൂഹത്തിൻറ ആരോഗ്യ പരിപാലനത്തിനായി ഡോക്ടർ നാരായണൻ അവിടെ ഒരു ക്ലിനിക്ക് ആരംഭിച്ചത്. ഇന്ന് ഒരു സമ്പൂര്‍ണ്ണ ആശുപത്രിയായി അത് വികസിച്ചിരിക്കുന്നു. എക്സ്റേ, ഐസിയു, സ്കാനിങ്, ലബോറട്ടറി, ദന്തരോഗ വിഭാഗം, ഫാര്‍മസി, ആംബുലന്‍സ് തുടങ്ങിയവയെല്ലാം ഇന്നിവിടെയുണ്ട്.ഒരു ഒറ്റമുറിയില്‍ ഒരു ഡോക്ടര്‍ മാത്രമായി തുടങ്ങിയ ക്ലിനിക്ക് ഇന്ന് 30 ബെഡ്ഡുകളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി മാറിയിരിക്കുന്നു.
അട്ടപ്പാടിയിലെ വനവാസി സമൂഹത്തില്‍ പെട്ട ആര്‍ക്കും വെറും പത്തു രൂപയ്ക്ക് ഈ ആശുപത്രിയിലെ സേവനങ്ങള്‍ ലഭ്യമാണ്. സാധാരണ ചെക്ക്അപ്പ് മുതല്‍ ഓപ്പറേഷന്, കിടത്തി ചികില്‍സ തുടങ്ങി ഇന്റന്‍സീവ് കെയര്‍ വരെ എന്തിനും പത്തു രൂപ മാത്രമാണ് രോഗി നല്‍കേണ്ടത്.
Comments