ടെൽ അവീവ് : ഇസ്രായേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പടിയിറങ്ങി. ഇനി രാജ്യത്തെ നയിക്കുന്നത് തീവ്രദേശീയ വാദി എന്നറിയപ്പെടുന്ന നഫ്താലി ബെനറ്റ്. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ നഫ്താലി നേരത്തെ ബെഞ്ചമിൻ നെതന്യാഹുവിന്റെ അടുപ്പക്കാരനായിരുന്നു.
എട്ടോളം പാർട്ടികൾ സഖ്യം ചേർന്നാണ് നെതന്യാഹുവിനെ ഭരണത്തിൽ നിന്നും താഴെയിറക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞത്. വിശ്വാസവോട്ടെടുപ്പിലൂടെ ബെനറ്റ് അധികാരത്തിലേറുകയും ചെയ്തു. 1 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഭരണമാറ്റം. ഇതോടെ തീവ്ര ദേശീയ പാർട്ടിയായ യമിന പാർട്ടി നേതാവ് ബെനറ്റും സഖ്യകക്ഷിയായ യായിർ ലാപിഡും ഭരണം പങ്കുവെയ്‌ക്കാൻ ധാരണയായി. ആദ്യ ഊഴം ലഭിച്ചതും ബെനറ്റിന് തന്നെ.
പലസ്തീനികളുടെ സ്വാതന്ത്ര്യത്തെ ശക്തമായി എതിർക്കുന്ന ഒരു നേതാവ് കൂടിയാണ് ബെനറ്റ്. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജെറുസലേമിലുമുള്ള ജൂതന്മാരുടെ അധിനിവേശത്തിന് ശക്തമായ പിന്തുണയാണ് ബെനറ്റ് നൽകുന്നത്. നേരത്തെ നെതന്യാഹുവിന്റെ ഭരണകാലത്ത് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ സമ്മർദ്ദം മൂലം അഭായാർത്ഥി ക്യാമ്പുകളുടെ നിർമ്മാണം നിർത്തിവെയ്‌ക്കാൻ തീരുമാനിച്ചിരുന്നു. പലസ്തീനും-ഇസ്രായേലും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടർന്നും പൊട്ടിപ്പുറപ്പെടാതിരിക്കാനാണ് അത് ചെയ്തത്. എന്നാൽ ബെനറ്റ് ഉൾപ്പെടെയുള്ള നേതാക്കൾ ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു.
നെതന്യാഹുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവ് കൂടിയായിരുന്നു ബെനറ്റ്. നെതന്യാഹുവിന്റെ സ്റ്റാഫുകളിൽ പ്രധാനിയായി രണ്ട് വർഷം ബെനറ്റ് സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ പിരിഞ്ഞു.
യയിർ ലാപിഡിനെ പ്രധാനമന്ത്രിയാകാൻ ഒരിക്കലും സമ്മതിക്കില്ല എന്ന് മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിന് മുൻപ് ബെനറ്റ് ഉറപ്പുനൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ 120 അംഗ പാർലമെന്റിൽ 7 സീറ്റ് മാത്രമേ ബെനറ്റിന്റെ യമിന പാർട്ടിയ്‌ക്ക് ലഭിച്ചുള്ളൂ. ഇതോടെ പ്രധാനമന്ത്രി സ്ഥാനത്തിന് വേണ്ടി യയിർ ലാപിഡുമായി ബെനറ്റ് സഖ്യത്തിലാവുകായയിരുന്നു.
തീവ്ര വലതുപക്ഷ നിലപാടിനൊപ്പം ജൂത നിലപാടുകളെ മുറുകെ പിടിക്കുന്ന ബെനറ്റിന്റെ മാതാപിതാക്കൾ അമേരിക്കയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയവരാണ്. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ഇസ്രായേലിൽ എത്തിയ കുടുംബം ഹയ്ഫ നഗരത്തിൽ താമസം ആരംഭിച്ചു. ചെറുപ്പത്തിൽ തന്നെ രാജ്യസ്നേഹം മനസിൽ നിറഞ്ഞ ബെനറ്റ് വൈകാതെ സൈന്യത്തിൽ ചേർന്നു. മികച്ച പ്രവർത്തനത്തിലൂടെ തൊണ്ണൂറുകളിൽ കമാൻഡോ ആയി പ്രവർത്തിച്ചു. സൈന്യത്തിന്റെ പല ഓപ്പറേഷനുകളിലും നിർണായക കണ്ണിയായി. പിന്നീട് ജറുസലേമിലെത്തി ഹീബ്രു സർവകലാശാലയിലാണ് നിയമം പഠിച്ചത്. തുടർന്ന് ഐടി രംഗത്തെത്തി സ്വന്തമായി കമ്പനി സ്ഥാപിച്ചു. 2005ൽ ഈ സ്ഥാപനം 145 മില്യൺ ഡോളറിന് അമേരിക്കൻ സുരക്ഷാ സ്ഥാപനമായ ആർഎസ്എയ്‌ക്ക് വിറ്റു. യുഎസിൽ നിന്ന് മടങ്ങിയെത്തിയതോടെ ബെനറ്റിന്റെ ലക്ഷ്യം ഇസ്രായേൽ രാഷ്‌ട്രീയമായിരുന്നു. 2006ലാണ് ബെനറ്റ് രാഷ്‌ട്രീയ പ്രവേശനം നടത്തിയത്.
Comments