തിരുവനന്തപുരം: പാർട്ടിയ്ക്കെതിരെ പരസ്യ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ ശത്രു കോൺഗ്രസ് തന്നെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. താൻ ബിജെപി അനുകൂലിയാണെന്ന് എതിരാളികൾ ആരോപണം ഉയർത്തിയപ്പോൾ കോൺഗ്രസിൽ നിന്നും ആരും പ്രതികരിച്ചില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനും ബിജെപി ബന്ധമുണ്ടെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് തന്റെ അഭിപ്രായം തേടാതെ നീക്കിയതിൽ അസംതൃപ്തനാണ് ചെന്നിത്തല. ഇതിനിടയിലാണ് പ്രതികരണം
ചിരിക്കുന്നവരെല്ലാം സ്നേഹിതന്മാരാണെന്ന് കരുതരുതെന്നും മുൻപിൽ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാകില്ലെന്ന അനുഭവ പാഠമാണ് തനിക്കുള്ളതെന്നുംചെന്നിത്തല പറഞ്ഞു. ഇത് സുധാകരനും പാഠമാകണം. കെ സുധാകരൻ കോൺഗ്രസിന്റെ സമുന്നത നേതാവാണ്. അദ്ദേഹത്തിനെതിരെ അമ്പെയ്താൽ എല്ലാവർക്കും കൊള്ളുമെന്ന തോന്നൽ വേണം. അല്ലാതെ അദ്ദേഹത്തിനല്ലെ കൊണ്ടതെന്ന് ചിന്തിച്ചാൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്നും സുധാകരനെതിരായ വാർത്ത കണ്ടപ്പോൾ വേദനതോന്നിയെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി സർക്കാരിന് കൊറോണ മഹാമാരി നൽകിയ സംഭാവനയാണ് തുടർ ഭരണം. കഴിഞ്ഞ രണ്ട് വർഷം കൊറോണ സാഹചര്യം ഇല്ലായിരുന്നെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വനംകൊള്ള അടക്കമുള്ള സർക്കാരിന്റെ അഴിമതി കഥകൾ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പിണറായി വിജയനും കാനം രാജേന്ദ്രനും അറിയാതെ വനം കൊള്ള നടക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Comments