ന്യൂഡൽഹി: എല്ലാ വീടുകളിലും കുടിവെള്ളം എത്തിയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ പദ്ധതി ഊർജ്ജിതമാക്കാനൊരുങ്ങുന്നു. പദ്ധതിയ്ക്ക് വേണ്ടി കേരളത്തിന് 2021-22 വർഷത്തിലേക്ക് 1,804.59 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിനായി 404.24 കോടി രൂപയായിരുന്നു അനുവദിച്ചത്. 2024ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിയ്ക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
ജൽ ജീവൻ പദ്ധതി ഓരോ മാസത്തിലും വിലയിരുത്തണമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ നിർദ്ദേശിച്ചു. എല്ലാവർക്കും കുടിവെള്ളം എത്തിയ്ക്കുന്ന കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിൽ കേരളം വളരെ പിന്നിലാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.
2019ൽ ജൽ ജീവൻ പദ്ധതി തുടങ്ങുന്ന സമയത്ത് കേരളത്തിലെ 97.14 ലക്ഷം വീടുകളിൽ 16.64 ശതമാനം മാത്രമാണ് കുടിവെള്ള സൗകര്യം ഉണ്ടായിരുന്നത്. എന്നാലിപ്പോൾ അത് 23 ലക്ഷം വീടുകളിൽ നടപ്പാക്കി. എല്ലാവീടുകളിലും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ പൂർണമായി സഹകരിക്കുന്നില്ലെന്നും മന്ത്രി ഗജേന്ദ്ര സിംഗ് കത്തിൽ ചൂണ്ടിക്കാട്ടി.
ദീർഘകാല അടിസ്ഥാനിത്തിൽ ആവശ്യമായ അളവിലും ഗുണമേന്മയിലും തുടർച്ചയായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൽ ജീവൻ മിഷൻ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും പൈപ്പ് കണക്ഷനിലൂടെ ശുദ്ധജലം എത്തിച്ച ആദ്യ സംസ്ഥാനം ഗോവയാണ്. ഇതിന് പിന്നാലെ തമിഴ്നാട്, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും പൂർണമായും പദ്ധതിയുടെ ഭാഗമായിരുന്നു.
Comments