കോഴിക്കോട്: രാമനാട്ടുകരയിലെ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ ഉൾപ്പെട്ടവർക്ക് സ്വർക്കടത്ത് ബന്ധം. യാത്രാസംഘം സ്വർണക്കടത്ത് ഇടനിലക്കാരാണെന്ന് സൂചന. സ്വർണക്കടത്തിനായി സംഘം വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ടിഡിവൈ എന്ന പേരിലെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇവർ ഇടനിലക്കാരായി പ്രവർത്തിച്ചത്. 15 വാഹനങ്ങൾ ഉളള സംഘമാണ് ഇതെന്നും അതിലൊരു വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നും പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇക്കാര്യങ്ങളൊന്നും പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ നിന്ന് സ്വർണം വാങ്ങാൻ വരുന്നവരും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടെ ചെയ്സിംഗ് ഉണ്ടായെന്നും ഒരു വാഹനം മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം. അപകടമുണ്ടായ ഉടൻ ഇവിടെയെത്തിയ മറ്റൊരു സംഘം സ്വർണ്ണം മാറ്റിയിട്ടുണ്ടോ എന്ന കാര്യവും സംശയിക്കുന്നുണ്ട്.
നേരത്തെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു. ആറ് പേരെയാണ് നിലവിൽ പോലീസ് ചോദ്യം ചെയ്യുന്നത്. ഇവരിൽ നിന്നാണ് ഇക്കാര്യങ്ങൾ ലഭിച്ചത്. മരിച്ചവരുടേയും കസ്റ്റഡിയിൽ തുടരുന്നവരുടേയും ക്രിമിനൽ പശ്ചാത്തലം പോലീസ് അന്വേഷിക്കുകയാണ്. സ്വർണ്ണക്കടത്തും, ലഹരി കടത്തും അടക്കമുള്ള കേസുകളിൽ പ്രതികളാണ് ഇവരെന്ന് ചെർപ്പുളശ്ശേരി പോലീസ് അറിയിച്ചു.
ഇന്നു പുലർച്ചെ 4.30നു എയർപോർട്ട് റോഡിലെ പുളിഞ്ചോട് വളവിനു സമീപത്താണ് അപകടം. ബൊലേറോ ജീപ്പും സിമന്റ് കയറ്റി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് പട്ടാമ്പി കാവും കുളം മുഹമ്മദ് ഷഹീർ (26), ചെർപ്പുളശ്ശേരി താഹിർ (23), മുളയൻകാവ് വടക്കേതിൽ നാസർ (28), മുളയൻകാവ് ചെമ്മക്കുഴി ഇടുംതറ സുബൈർ, ചെർപ്പുളശ്ശേരി ഹസൈനാർ എന്നിവരാണ് മരിച്ചത്.
Comments