ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഇടക്കാല ജാമ്യം അനുഭവിച്ച് തിഹാർ ജയിലിലെത്തിയ അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് റോസ് അവന്യൂ കോടതി. ജൂൺ അഞ്ചാം തീയതി വരെയാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.
ഇന്ന് വൈകിട്ടാണ് ജാമ്യ കാലാവധി അവസാനിച്ചതോടെ കെജ്‌രിവാൾ തിഹാർ ജയിലിൽ കീഴടങ്ങിയത്. അണികൾക്കൊപ്പം ഡൽഹിയിൽ വൻ പ്രകടനം നടത്തിയായിരുന്നു അദ്ദേഹം വീണ്ടും ജയിലിലേക്ക് മടങ്ങിയത്. ഇതിനിടയിൽ രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം എത്തി ഗാന്ധിക്ക് പുഷ്പാഞ്ജലികൾ അർപ്പിക്കുകയും ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നീട്ടാൻ ശ്രമിച്ചെങ്കിലും കോടതി ആവശ്യം നിരസിക്കുകയായിരുന്നു. എന്നാൽ പ്രചാരണ സമയങ്ങളിൽ കെജ്‌രിവാൾ വളരെയധികം സജീവമായിരുന്നു. ഇതിനുപുറമെ ജയിലായിരുന്ന സമയത്ത് പ്രമേഹം വർദ്ധിക്കുന്നതിനായുള്ള ഭക്ഷണങ്ങൾ അദ്ദേഹം മനപൂർവ്വം കഴിച്ചിരുന്നതായും ഇഡി കണ്ടെത്തിയിരുന്നു. ഇതിനാൽ ജാമ്യം നീട്ടി നൽകരുതെന്ന് ഇഡിയും കോടതിയിൽ വാദിച്ചു. ഇതോടെ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 5-ാം തീയതിയിലേക്ക് മാറ്റിവച്ചത്.















