ന്യൂഡൽഹി: 2019 ൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവെയ്‌സ് വീണ്ടും പറക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ റിസൊല്യൂഷൻ പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ അംഗീകാരം നൽകി. ഇതോടെ സർവ്വീസുകൾ പുനരാരംഭിക്കാനുളള അനുബന്ധ ഒരുക്കങ്ങൾ തുടങ്ങിയതായി മാനേജ്‌മെന്റ് അറിയിച്ചു.
യുകെയുടെ കാൾറോക്ക് ക്യാപ്പിറ്റലും യുഎഇയിലെ വ്യവസായ പ്രമുഖനായ മുരാരി ലാൽ ജലാനും ചേർന്നുളള ജലാൻ കാൾറോക്ക് കൺസോർഷ്യം സമർപ്പിച്ച റിസൊല്യൂഷൻ പദ്ധതിയാണ് ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ച് അംഗീകരിച്ചത്. വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നടന്നാൽ ഇക്കൊല്ലം അവസാനത്തോടെ ജെറ്റ് എയർവെയ്‌സ് ആകാശത്ത് വീണ്ടും ഇടംപിടിക്കുമെന്ന് റിസൊല്യൂഷൻ കാര്യങ്ങളുടെ ചുമതല നോക്കിയ ആഷിഷ് ചൗചാരിയ പറഞ്ഞു. 2020 ഒക്ടോബറിൽ എയർലൈൻ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് റിസൊല്യൂഷൻ അംഗീകരിച്ചിരുന്നു. കടക്കാർക്ക് തിരിച്ചു നൽകാനായി 600 കോടി രൂപയുടെ നിക്ഷേപം നടത്തിയാണ് കമ്പനിയുടെ 90 ശതമാനം ഓഹരികൾ കൺസോർഷ്യം സ്വന്തമാക്കിയത്.
2019 ൽ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ 9000 ജീവനക്കാരായിരുന്നു ജെറ്റ് എയർവെയ്‌സിന് ഉണ്ടായിരുന്നത്. നിലവിൽ ഇവരുടെ എണ്ണം മൂവായിരത്തിലധികം വരും. നിലവിൽ റിസൊല്യൂഷൻ പദ്ധതി നടപ്പിലാക്കാൻ കൺസോർഷ്യത്തിന് 90 ദിവസമാണ് ലഭിക്കുക. വൈകിയാൽ സമയം നീട്ടി നൽകാൻ ട്രിബ്യൂണലിനെ സമീപിക്കാം. ഇന്ത്യയുടെ പാപ്പർ ചട്ടം അനുസരിച്ച് പുന:പ്രവർത്തനത്തിന് അനുമതി ലഭിക്കുന്ന ആദ്യ എയർലൈൻ കമ്പനിയാണ് ജെറ്റ് എയർവെയ്‌സ്.
Comments