ലക്നൗ: ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരി ഇന്ന് ഗാസിയാബാദ് പോലീസ് സ്റ്റേഷനിൽ ഹാജരാകും. ഗാസിയാബാദിൽ വയോധികന് മർദ്ദനമേറ്റ സംഭവം വർഗ്ഗീയ വിദ്വേഷം പടർത്താൻ ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്ന് ട്വിറ്ററിനെതിരെ ഗാസിയാബാദ് പോലീസ് കേസെടുത്തിരുന്നു. തുടർന്നാണ് പോലീസിന് മുന്നിൽ മേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചത്.
വീഡിയോ കോൺഫറൻസ് വഴി ഹാജരാകാമെന്ന് അറിയിച്ചെങ്കിലും ഇത് തള്ളി പുതിയ സമൻസ് അയച്ച് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. ട്വിറ്റർ നൽകിയ വിശദീകരണങ്ങൾ ന്യായമല്ലെന്നും ഇന്ത്യയിലെ പ്രതിനിധി എന്ന നിലയ്ക്ക് നിയമ പ്രകാരം ഹാജരാകേണ്ടതുണ്ടെന്നുമാണ് പോലീസ് അയച്ച നോട്ടീസ്. ട്വിറ്ററിനെതിരെ പോലീസ് നടപടി കടുപ്പിച്ചതോടെ സംഭവവുമായി ബന്ധപ്പെട്ട 50ഓളം ട്വീറ്റുകൾ ട്വിറ്റർ നീക്കിയിരുന്നു.
ഗാസിയാബാദ് പോലീസ് 11 ചോദ്യങ്ങളാണ് മനീഷ് മഹേശ്വരിയ്ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വീഡിയോയ്ക്കെതിരെ ട്വിറ്റർ എന്ത് നടപടി സ്വീകരിച്ചതെന്നടക്കം ചോദ്യങ്ങൾ ഉണ്ടായേക്കും. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം സെഷൻ 153, 153എ, 295എ, 505, 120ബി എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നതിന്റെ ഉള്ളടക്കത്തിന്റെ പേരിലാണ് കേസ്.
ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് മുസ്ലീം വയോധികനെ മർദ്ദിച്ചതെന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചത്. ഗാസിയാബാദ് പോലീസ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിട്ടും വീഡിയോ നീക്കം ചെയ്യാൻ ട്വിറ്റർ തയ്യാറായില്ല. തുടർന്നാണ് ട്വിറ്ററിനെതിരെ പോലീസ് കേസെടുത്തത്. വർഗീയത പടർത്താൻ സമാജ് വാദി പാർട്ടി നേതാവ് കരുതിക്കൂട്ടി ചെയ്തതാണ് ഇതെന്നാണ് പോലീസ് കണ്ടെത്തിയത്.
Comments