സൂറത്ത്: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ഗുജറാത്തിലെ സൂറത്ത് കോടതിയിൽ ഹാജരായി. മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചതിന് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി സമർപ്പിച്ച മാനനഷ്ടകേസിൽ മൊഴി നൽകുന്നതിനായാണ് രാഹുൽ കോടതിയിൽ ഹാജരായത്. സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എഎൻ ദവെയാണ് രാഹുൽ ഗാന്ധിയോട് നേരിട്ടെത്തി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടത്.
2019 ലെ ലോക്സഭാ ഇലക്ഷൻ പ്രചാരണത്തിനിടെ കർണാടകയിൽ വച്ച് നടന്ന ഒരു പൊതുയോഗത്തിൽ ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെ വന്നു’ എന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. ഇതിനെ തുടർന്ന് പൂർണേഷ് മോദി മാനനഷ്ടകേസ് ഫയൽ ചെയ്യുകയായിരുന്നു. കോടതിയിൽ മൊഴി കൊടുത്തതിന് പിന്നാലെ ഭയം ഇല്ലാതാക്കുക എന്നതാണ് നിലനിൽപ്പിന് പിന്നിലെ രഹസ്യമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി… എങ്ങനെയാണ് ഇവർക്കെല്ലാം മോദി എന്ന പേര് കിട്ടിയത്. എല്ലാ കളളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് കിട്ടുന്നത്,’ രാഹുൽ അന്ന് പൊതുയോഗത്തിൽ ചോദിച്ചിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് രാഹുൽ ഇതേ കേസിനു വേണ്ടി കോടതിയിൽ ഹാജരാകുന്നത്. 2019ൽ കേസ് ഫയലിൽ സ്വീകരിച്ചപ്പോൾ താൻ നിരപരാധിയാണെന്ന് കോടതി മുമ്പാകെ രാഹുൽ മൊഴി നൽകിയിരുന്നു.
Comments