കൊൽക്കത്ത: വ്യാജ കൊറോണ വാക്സിൻ സ്വീകരിച്ച തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രബർത്തിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിൽ നടന്ന വാക്സിൻ ക്യാമ്പിൽ വെച്ചാണ് അവർ വാക്സിൻ സ്വീകരിച്ചത്. തുടർന്ന് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇന്ന് രാവിലെയാണ് ആരോഗ്യ നില കൂടുതൽ വഷളായത്. കരൾ സംബന്ധമായ പ്രശ്നങ്ങളുള്ള മിമി ചക്രബർത്തിയ്ക്ക് നിർജ്ജലീകരണം, വയറുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. എംപിയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം നാല് ദിവസം മുൻപ് എടുത്ത വ്യാജ വാക്സിനുമായി ബന്ധപ്പെട്ടാണോ ഇവർക്ക് അസുഖം ബാധിച്ചതെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർ വ്യക്തമാക്കി.
വാക്സിനേഷൻ ക്യാമ്പിൽ മുഖ്യാതിഥിയായാണ് മിമി ചക്രബർത്തി എത്തിയത്. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ വാക്സിനേഷൻ ക്യാമ്പ് നടത്തുന്നുണ്ടെന്ന സന്ദേശം മൊബൈലിൽ ലഭിച്ചതോടെയാണ് മിമി ചക്രബർത്തി വാക്സിനെടുക്കാൻ എത്തിയത്. വാക്സിനേഷനായി ജനങ്ങളെ പ്രേരിപ്പിക്കുക കൂടിയായിരുന്നു ഇവരുടെ ലക്ഷ്യം.
എന്നാൽ വാക്സിൻ കുത്തിവെയ്പെടുത്ത ശേഷവും മിമി ചക്രബർത്തിക്ക് മൊബൈലിൽ എസ്എംഎസോ വാക്സിൻ സർട്ടിഫിക്കറ്റോ ലഭിച്ചില്ല. സംഘാടകരോട് ചോദിച്ചപ്പോൾ പിന്നീട് ലഭിക്കുമെന്നായിരുന്നു മറുപടി. സംശയം തോന്നിയതോടെ തന്റെ ഓഫീസുമായി ബന്ധപ്പെട്ട് ക്യാമ്പിൽ വാക്സിനെടുത്തവർക്ക് ആർക്കെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ എംപി നിർദ്ദേശം നൽകി. ആർക്കും ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിവരം പോലീസിനെ അറിയിച്ചത്.
250 ഓളം പേരാണ് ക്യാമ്പിലെത്തി വാക്സിൻ സ്വീകരിച്ചത്. കൊവിഷീൽഡ് ആണെന്ന് പറഞ്ഞാണ് കുത്തിവെച്ചത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥനെന്ന് നടിച്ച് ക്യാമ്പിന് നേതൃത്വം നൽകിയ ദേബാഞ്ജൻ ദേബ് എന്നയാളാണ് അറസ്റ്റിലായത്. ഇവർക്ക് എങ്ങനെയാണ് വാക്സിനുകൾ ലഭിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
Comments