ചെന്നൈ: കൊറോണ ബാധിച്ച് മരിച്ചുവെന്ന തരത്തിൽ വ്യാജരേഖ ഉണ്ടാക്കി വിറ്റ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. തമിഴ്നാട്ടിലെ മധുരൈയിലെ താത്കാലിക അഭയ കേന്ദ്രമായ ഇദയം ട്രസ്റ്റിൽ നിന്നാണ് കുട്ടികളെ പോലീസ് രക്ഷപെടുത്തിയത്. അഭയകേന്ദ്രത്തിൽ നിന്ന് ഒരു വയസുള്ള കുട്ടി അടക്കം രണ്ടു കുട്ടികളെയാണ് രക്ഷിച്ചത്.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യിട്ടുണ്ട്. പോലീസ് അന്വേഷണത്തെ തുടർന്ന് ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി ആർ ശിവകുമാർ ഒളിവിലാണ്. പിന്നിൽ വൻ റാക്കറ്റ് എന്നാണ് പോലീസ് നൽകുന്ന സൂചന. വ്യാജരേഖ ഉണ്ടാക്കി രണ്ടു ദമ്പതികൾക്കാണ് കുട്ടികളെ കൈമാറിയത്.
ജൂൺ 13നും 16നുമാണ് കുട്ടികളെ കൈമാറിയത്. ഇതിന് ഇദയം ട്രസ്റ്റിന് കുടുംബം സംഭാവന നൽകിയതായാണ് റിപ്പോർട്ടുകൾ. രാജാജി സർക്കാർ ആശുപത്രിയിൽ ഒരു വയസുകാരൻ കൊറോണ ബാധിച്ച് മരിച്ചു എന്ന വ്യാജ വാർത്തയാണ് അന്വേഷണത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ അത്തരത്തിൽ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി. സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Comments