കാബുൾ: താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ഊർജ്ജിതമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മൃതദേഹം റെഡ് ക്രോസ് അന്താരാഷ്ട്ര സമിതിയ്ക്ക് താലിബാൻ കൈമാറിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം മൃതദേഹം ഇന്ത്യയിലെത്തിയ്ക്കുമെന്നാണ് സൂചന. ഇതിനായുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നടന്ന താലിബാൻ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി അഫ്ഗാൻ സൈന്യത്തിന് നേരെ നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. എന്നാൽ താലിബാൻ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ഇന്നലെ രാവിലെ നടന്ന ഏറ്റുമുട്ടിലിനിടെയാണ് സിദ്ദിഖി കൊല്ലപ്പെട്ടത്.
അതേസമയം ഡാനിഷി കൊല്ലപ്പെട്ടതിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കിയിരുന്നു. താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷി കൊല്ലപ്പെട്ടത്. മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെടാനിടയാക്കിയ ഏറ്റുമുട്ടലിനെ കുറിച്ച് തങ്ങൾക്ക് അറിയില്ല. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്നും അറിയില്ലെന്ന് സാബിനുള്ള വിശദീകരിച്ചിരുന്നു.
പുലിസ്റ്റർ ജേതാവായ ഡാനിഷ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ഇന്ത്യയിലെ മൾട്ടിമീഡിയ തലവനായി പ്രവർത്തിച്ചുവരുകയായിരുന്നു. കഴിഞ്ഞ കുറച്ചുനാളായി കാണ്ഡഹാറിൽ നിന്നാണ് ഡാനിഷ് റിപ്പോർട്ട് ചെയ്തിരുന്നത്. താൻ സഞ്ചരിച്ചിരുന്ന കാർ താലിബാൻ ആക്രമിച്ചതിന്റെ വീഡിയോ കഴിഞ്ഞദിവസം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
Comments