തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യം ശക്തമാകുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. കൊറോണ പ്രതിരോധത്തിലെ പാളിച്ചകളും വനം കൊള്ള വിവാദവും സഭയെ പ്രക്ഷുബ്ധമാക്കും. ഓഗസ്റ്റ് 18 വരെ 20 ദിവസമാണ് സഭാ സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തില്‍ വകുപ്പുതിരിച്ചുള്ള ചര്‍ച്ചകള്‍ക്കു ശേഷം ബജറ്റ് പാസാക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ 2021-22 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്ത്ഥനകളിന്മേല് വിവിധ സബ്ജക്ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്ട്ടുകളിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും നടക്കുക. 20 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായാണ് നീക്കിവെച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കും.
2021-22 വര്‍ഷത്തേക്കുള്ള ഉപധനാഭ്യര്‍ത്ഥകളുടെ ചര്‍ച്ചയ്ക്കും ബജറ്റിലെ ധനാഭ്യര്ത്ഥനകളിന്മേലുള്ള ധനവിനിയോഗ ബില്ലിന്റെ പരിഗണനയ്ക്കും വേണ്ടിയും ഓരോ ദിവസങ്ങള്‍ മാറ്റി വെച്ചിട്ടുള്ളത്. 2021-ലെ കേരള ധനകാര്യബില്ലുകളുടെ പരിഗണനയ്ക്കായുള്ള സമയം കൂടി ഈ സമ്മേളന കാലത്ത് കണ്ടെത്തും. സര്‍ക്കാരിന് നിര്‍വ്വഹിക്കേണ്ട നിയമനിര്‍മ്മാണം ഏതെങ്കിലും ഉണ്ടെങ്കില്‍ അതിനു വേണ്ടിയും അധികസമയം ഈ സഭാ സമ്മേളനത്തിൽ നീക്കിവയ്ക്കും. സഭാ നടപടികൾ പൂർത്തീകരിച്ച് ഓഗസ്റ്റ് 18ന് സഭ പിരിയും.
അതേസമയം മരംമുറി വിവാദവും, സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതും രണ്ടാം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ ആയുധമാക്കും. സ്ത്രീധന പീഡന വിഷയത്തിൽ ഗവർണർ ഉപവാസമിരുന്ന വിഷയമടക്കം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ന്യുനപക്ഷ സ്കോളർഷിപ്പ് വിഷയവും സഭയിൽ ചർച്ചയായേക്കും. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഈ വിഷയങ്ങളിൽ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Comments