തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രവുമായി ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലേക്ക് കേരളം. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കും. ഇതിന്റെ ഭാഗമായി പാഠ്യ പദ്ധതിയുടെ കരട് തയാറാക്കി കേന്ദ്രത്തിന് സമർപ്പിക്കും. ദേശീയ വിദ്യാഭ്യാസ നയത്തോട് വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും കേരളം നിലപാട് മാറ്റിയെന്നാണ് സൂചന.
എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണ നടപടികളിലേക്ക് സംസ്ഥാനം നീങ്ങുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തോട് വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും പാഠ്യപദ്ധതിയുടെ കരട് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാനാണ് സർക്കാർ ആലോചന. നയപരമായ തീരുമാനമെടുത്തിട്ടില്ലെങ്കിലും കേന്ദ്രത്തോട് കലഹിക്കേണ്ടതില്ലെന്നാണ് കേരളത്തിന്റെ പൊതുനിലപാട്.
സംസ്ഥാനത്തിന്റേതായ രീതിശാസ്ത്രം അനുസരിച്ച് കരട് തയ്യാറാക്കാനാണ് സർക്കാർ നീക്കം. വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണത്തിന് അവകാശമുള്ള വിഷയമായതിനാൽ ആ സ്വാതന്ത്ര്യം ഉപയോഗിക്കാനായേക്കുമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടൽ. കേന്ദ്രഫണ്ടുകൾ നഷ്ടമാക്കേണ്ടതില്ലെന്ന നിലപാടും സർക്കാരിനുണ്ട്. സംസ്ഥാനങ്ങളിൽ നിന്നുള്ള കരട് അംഗീകരിച്ച് ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് തയ്യാറാക്കി തിരികെ അയച്ചുകഴിഞ്ഞാൽ അതിൽ പിന്നീട് കാര്യമായ മാറ്റംവരുത്താനാകില്ല. അതിനാൽത്തന്നെ തുടക്കത്തിലെ എതിർപ്പുകളിൽ നിന്ന് സർക്കാർ പിന്നോട്ട് പോവുകയാണ്.
അതേസമയം പാഠപുസ്തക പരിഷ്കരണത്തിന് ഫോക്കസ് ഗ്രൂപ്പുകളുടെ രൂപവത്കരണത്തിനുള്ള വിദഗ്ധരുടെ പാനൽ തയ്യാറാക്കുന്നതിനുള്ള നടപടികൾ എസ് സിഇആർടി ഉടൻ ആരംഭിക്കും. പാഠ്യപദ്ധതി – പഠനസമീപനം, ഭാഷാവിഷയങ്ങൾ, ലിംഗനീതി തുടങ്ങി ഇരുപതോളം വിഷയങ്ങളിൽ വിദഗ്ധരുടെ പാനൽ അടങ്ങിയതാണ് ഫോക്കസ് ഗ്രൂപ്പുകൾ. ഇതോടെ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലും നടപ്പിലായേക്കും.
Comments